
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാനുള്ള അധികാരം ഇല്ലെന്ന് ഹൈക്കോടതി . ന്യൂനപക്ഷ കമ്മിഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരൻ വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടൽ.
പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം കൈമാറുന്നില്ലെന്ന പരാതി ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടവർ സിവിൽ കോടതിയെ സമീപിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിന് പകരം ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് നിയമപരമായ നടപടികൾ മറികടക്കാനുള്ള ശ്രമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ന്യൂനപക്ഷ കമ്മിഷൻ ഇത്തരം പരാതികൾ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നിശ്ചിത വിഷയങ്ങളിൽ സർക്കാരിന് ശുപാർശ നൽകുന്നതിലേക്കാണ് കമ്മിഷന്റെ അധികാരം പരിമിതമെന്നും വിധിയിൽ പറയുന്നു.






