
ന്യൂഡല്‍ഹി : മുഖ്യമന്ത്രി ചർച്ചയിൽ ഡല്‍ഹിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിച്ച വി.ഡി സതീശനും രമേശ് ചെന്നിത്തലയും മത്സരിക്കാത്ത കെ.സി. വേണുഗോപാലുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി നടത്തിയത്. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അതിനാൽ മുഖ്യമന്ത്രിപദം തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള നിലപാടിൽ വേണുഗോപാൽ ഉറച്ചുനിന്നു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച വി.ഡി തന്നെ മുഖ്യമന്ത്രിയെന്ന് ഭൂരിഭാഗം ജനങ്ങളും കരുതി. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനം കാഴ്ച വച്ചതുകൊണ്ടാണ് കോൺഗ്രസിന് മികച്ച വിജയം നേടാനായത് എന്നും പൊതുവികാരമുണ്ടായി. ജനവികാരം തനിക്ക് അനുകൂലമാണെന്ന് വി.ഡി സതീശൻ തെളിയിച്ചു കഴിഞ്ഞിരുന്നു. വി.ഡി സതീശന് ഭരണപരിചയം കുറവാണെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ, അതു മാനദണ്ഡമാക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. മുസ്ലീംലീഗും പ്രധാന ഘടക കക്ഷികളും സതീശനു പിന്നിൽ ശക്തമായി ഉറച്ചുനിന്നു.
അതേസമയം, മൂന്നുപേരിലും സീനിയോരിറ്റി തനിക്കാണെന്ന് രമേശ് ചെന്നിത്തല നിലപാടെടുത്തു. ചെറുപ്പത്തിൽ തന്നെ എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും വഹിച്ച ചെന്നിത്തയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. സമുദായ നേതാക്കളെ പിണക്കാത്ത രീതിയും അദ്ദേഹത്തിനു തുണയാവുമെന്നായിരുന്നു കണക്കുകൂട്ടൽ.






