ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയാരെന്ന് ഡല്‍ഹിയിലും തീരുമാനമായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ മൂന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം, ആകാംക്ഷയോടെ കാത്തുനിന്ന മാധ്യമങ്ങളോട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞത് ഇത്രമാത്രം: "തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കും, 23 വരെ സമയമുണ്ട്".
മുഖ്യമന്ത്രിത്തര്ക്കത്തേത്തുടര്ന്നുള്ള വിഭാഗീയത തെരുവിലേക്ക് പടര്‍ന്നതിന്റെ പേരില്‍ രാഹുല്‍ ഗാന്ധി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവരെയാണ് യോഗത്തില്‍ രാഹുല്‍ നിര്‍ത്തിപ്പൊരിച്ചത്. മൂവര്‍ക്കും പറയാനുള്ളതു മുഴുവന്‍ കേട്ട രാഹുല്‍, ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവില്ലെന്ന് അറിയിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്നും ചോദിച്ചു.
ഇക്കാര്യം നിരീക്ഷിക്കുമെന്നും അതിനുശേഷമേ പ്രഖ്യാപനമുണ്ടാകൂവെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഇതോടെ, യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ ഐക്യാഹ്വാനം നടത്തി. മുഖ്യമന്ത്രിയാകാന്‍ മത്സരരംഗത്തുള്ള വി.ഡി. സതീശന്, രമേശ് ചെന്നിത്തല, എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാല്‍, കെപി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരെയും ഒപ്പംനിര്‍ത്തിയാണ് ദീപ മാധ്യമങ്ങളെ കണ്ടത്. കേരളത്തിലെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് മൂന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളും സംയുക്തമായി ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി, ദീപാ ദാസ് മുന്‍ഷി, എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവരും ഖാര്‍ഗെയുടെ വസതിയിലെ യോഗത്തില്‍ പങ്കെടുത്തു. സതീശന്, വേണുഗോപാല്‍, ചെന്നിത്തല എന്നിവരുമായി ഇവര്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് നേതാക്കള്‍ പുറത്തെത്തി ചേരിപ്പോര് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്.
തങ്ങളുടെ പേരിലുള്ള പ്രകടനങ്ങള്‍ അവസാനിപ്പിക്കാനും ഫ്ളക്സ് ബോര്‍ഡുകള്‍ കഴിയുമെങ്കില്‍ രാത്രിതന്നെ മാറ്റാനും സതീശന് നിര്‍ദേശിച്ചു. കേരളത്തില്‍ ഉജ്വലവിജയമാണുണ്ടായത്.
അത് എല്ലാ നേതാക്കളും ഒരുമിച്ച്, എല്ലാ പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ മഹാവിജയമാണ്. പിന്നീട് ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ ഇതെല്ലാം പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന പ്രചാരണമുണ്ടാക്കി. അതുകൊണ്ട്, ഞങ്ങളില്‍ ആര്‍ക്കും വേണ്ടി ഇനി പ്രചാരണങ്ങള്‍ നടത്തരുതെന്ന് സതീശന് അഭ്യര്‍ഥിച്ചു. ഏറ്റവും മെച്ചപ്പെട്ട ഭരണകൂടം കേരളത്തില്‍ ഉണ്ടാകണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും നിര്‍ഭാഗ്യകരമായ സംഭവങ്ങളെല്ലാം പഴങ്കഥയായി അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനങ്ങള്‍ക്കനുസരിച്ച് കൃത്യമായി മുന്നോട്ടുപോകാനാണ് നേതാക്കള്‍ ആഗ്രഹിക്കുന്നത്.
വ്യക്തിപരമായ താത്പര്യങ്ങളുടെ പേരില്‍ മറ്റ് നേതാക്കളെ മോശമാക്കുന്ന രീതിയിലുള്ള പ്രകടനങ്ങളോ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതോ അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.






