
ഹേഗ്: ഹന്താവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ പൗരന്മാര് ആരോഗ്യവാന്മാരാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും സ്പെയിനിലെ ഇന്ത്യന്‍ എംബസി. മറ്റ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഇവരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും നെതര്‍ലന്‍ഡ്സില്‍ ഇവര്‍ ക്വാറന്റീനില്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏപ്രില്‍ 1-ന് അര്‍ജന്റീനയിലെ ഉഷുവയയില്‍ നിന്നാണ് യാത്ര ആരംഭിച്ച ഓഷ്യന്‍വൈഡ് എക്സ്പെഡിഷന്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ഈ ആഡംബര ക്രൂയിസ് കപ്പലിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കപ്പല്‍ ഞായറാഴ്ച സ്പെയിനിലെ കാനറി ദ്വീപുകളില്‍ കപ്പല്‍ എത്തിച്ചേര്‍ന്നു. രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഏകദേശം 150 പേരാണ് കപ്പലിലുണ്ടായിരുന്നതെന്ന് ഇന്ത്യന്‍ മിഷന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും സ്പെയിന് അധികൃതരുടെയും പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രക്കാര്‍ കപ്പലില്‍ നിന്നും പുറത്തിറങ്ങിയതായും പ്രസ്താവനയില്‍ പറയുന്നു.
രോഗബാധയുള്ള എലികളുമായോ അവയുടെ ഉമിനീര്, മൂത്രം, വിസര്‍ജ്യം എന്നിവയുമായോ ഉള്ള സമ്പര്‍ക്കത്തിലൂടെയാണ് ഹന്താവൈറസുകള് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. വായുസഞ്ചാരം കുറഞ്ഞതോ അടച്ചിട്ടതോ ആയ ഗോഡൗണുകള്‍, കപ്പലുകള്‍, കളപ്പുരകള്‍ എന്നിവിടങ്ങളില്‍ എലികളുടെ മൂത്രം, വിസര്‍ജ്യം എന്നിവയിലൂടെ വായുവില്‍ കലരുന്ന വൈറസ് കണികകള്‍ ശ്വസിക്കുന്നതിലൂടെയാണ് സാധാരണയായി രോഗബാധയുണ്ടാകുന്നത്.
നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹന്താവൈറസ് കേസുകള്‍ ഒറ്റപ്പെട്ടവയാണെന്നാണ് സൂചന. സാധാരണയായി വൈറസുമായി സമ്പര്‍ക്കമുണ്ടായി ഒന്ന് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ഇതുവരെ മൂന്ന് പേര് മരണപ്പെട്ടു. കപ്പലില്‍ നിന്ന് പുറത്തിറങ്ങിയ അഞ്ച് യാത്രക്കാര്‍ക്ക് ഹന്താവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.






