
ചൈന്നൈ: സിനിമയിലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷമുള്ള മാസ്സ് എന്‍ട്രി പോലെയായിരുന്നു അത്. ഇത്തവണ പക്ഷെ രാഷ്ട്രീയത്തിലാണെന്ന് മാത്രം. നെഹ്റു സ്റ്റേഡിയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍, സ്റ്റേഡിയം ആകെ ആവേശക്കടലായി മാറി.
എല്ലാവരെയും അമ്പരപ്പിച്ചത് വിജയ്ടെ വേഷവിധാനമായിരുന്നു. പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയക്കാര്‍ പിന്തുടരുന്ന സാധാരണവേഷമായ വെളുത്ത ഷര്‍ട്ടും മുണ്ടും ഉപേക്ഷിച്ച്, തിളങ്ങുന്ന കറുത്ത സ്യൂട്ട് ധരിച്ചാണ് അദ്ദേഹം എത്തിയത്. കൃത്യമായി തുന്നിച്ചേര്‍ത്ത കറുത്ത സ്യൂട്ടും വെള്ള ഷര്‍ട്ടും വിജയ്യ്ക്ക് കൂടുതല്‍ ഗാംഭീര്യവും ഔദ്യോഗിക പരിവേഷവും നല്കി.
തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ അദ്ദേഹം ഈ സ്യൂട്ട് ഡിസൈന്‍ ചെയ്യിപ്പിച്ചു വച്ചിരുന്നതായാണ് വിവരം. കറുപ്പ് നിറം ഇ.വി. രാമസാമി (പെരിയാര്‍) ആരംഭിച്ച ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത അധികാരങ്ങളെ ചോദ്യം ചെയ്യാനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുമാണ് പെരിയാര്‍ അനുയായികള്‍ കറുത്ത വസ്ത്രം ധരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ തമിഴ്നാട്ടില്‍ ഇനി താന്‍ മാത്രമായിരിക്കും ഏക അധികാര കേന്ദ്രമെന്ന് വിജയ് വ്യക്തമാക്കി. സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന സൂചനയും അദ്ദേഹം നല്കി. 'ഞാനല്ലാതെ മറ്റൊരു അധികാര കേന്ദ്രവും ഇനി ഇവിടെ ഉണ്ടാകില്ല. ഞാന്‍ തന്നെയായിരിക്കും എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രം,' വിജയ് പ്രഖ്യാപിച്ചു.
തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്കിയ വിജയ്, തന്നെ 'തമ്പി' എന്നാണ് വിശേഷിപ്പിച്ചത്. 'ഞാന്‍ തെറ്റ് ചെയ്യില്ല, ഒപ്പമുള്ളവരെക്കൊണ്ട് ചെയ്യിക്കുകയുമില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആരെങ്കിലും പദ്ധതിയിടുന്നുണ്ടെങ്കില്‍ അത് ഇപ്പോഴേ ഡിലീറ്റ് ചെയ്തേക്കൂ,' അദ്ദേഹം പറഞ്ഞു. കേവല ഭൂരിപക്ഷമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ പിന്തുണച്ച ഡിഎംകെ സഖ്യകക്ഷികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ തന്റെ 'സഹോദരന്' എന്ന് വിളിച്ച അദ്ദേഹം മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ.സി. വേണുഗോപാല്‍, തോല് തിരുമാവളവന് തുടങ്ങിയ നേതാക്കള്‍ക്കും നന്ദി അറിയിച്ചു. ഒന്‍പത് ടിവികെ നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വകുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്, വിസികെ, സിപിഐ(എം) തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കള്‍ മന്ത്രിസഭയില്‍ ചേര്‍ന്നേക്കും. വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. തൃഷയുമായുള്ള ഗോസിപ്പുകള്‍ക്കിടയിലാണ് ഈ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്.






