
ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതാഞ്ഞതാണ് വിനയായത്. സർട്ടിഫിക്കറ്റ് ഹാജരാക്കിയാലുടൻ അവർക്ക് സത്യപ്രതിജ്ഞ ചെയ്യാനാകും.
തമിഴ്നാട് നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയുടെ പേര് വിളിക്കുകയും സത്യപ്രതിജ്ഞയ്ക്കായി അവരെ ക്ഷണിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന പോഡിയത്തിന് അടുത്തേക്ക് അവർ നീങ്ങി. അവർ പോഡിയത്തിന് അടുത്തെത്തിയപ്പോൾ, സെക്രട്ടറി കൈ ഉയർത്തി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് തത്സമയ സംപ്രേക്ഷണത്തിൽ കാണാമായിരുന്നു. എന്നാൽ രേഖ കൈവശമില്ലാത്തതിനാൽ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല.
എല്ലാ എംഎൽഎമാരും സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കൊണ്ടുവരണമെന്ന് മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നതായും സർക്കാർ പത്രക്കുറിപ്പിൽ ഇത് വ്യക്തമാക്കിയിരുന്നതായും അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് എംഎൽഎമാർ ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ച് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി അശോകൻ ജിയെ 11,670 വോട്ടുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെ.ടി. രാജേന്ദ്ര ബാലാജി മൂന്നാം സ്ഥാനത്തായി.






