
ബെംഗളൂരു: ഇനി കർണാടകയിൽ ആർക്കും സേവനങ്ങൾക്കും പരാതികൾക്കുമായി വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥരെ തേടി നടക്കുകയും ഓഫീസിൽ കയറിയിറങ്ങുകയും വേണ്ട. സംസ്ഥാനം രാജ്യത്തെ ആദ്യത്തെ ‘ഓട്ടോമേറ്റഡ് ഇലക്ട്രിസിറ്റി പോർട്ടൽ’ അവതരിപ്പിക്കുന്നു. വൈദ്യുതി വിതരണ രംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ പദ്ധതിയിലൂടെ കർണാടക ലക്ഷ്യമിടുന്നത്.
വൈദ്യുതി സേവനങ്ങളുടെ മുഴുവൻ പ്രക്രിയയും ഡിജിറ്റലാക്കി മാറ്റുകയാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം. ഉപഭോക്താക്കൾക്ക് പുതിയ കണക്ഷൻ എടുക്കുന്നത് മുതൽ ബില്ലടയ്ക്കുന്നതും പരാതികൾ പരിഹരിക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങളും ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ മുതൽ കണക്ഷൻ വിച്ഛേദിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഈ പോർട്ടലിലൂടെ ഓട്ടോമേറ്റ് ചെയ്യും.
ഉദ്യോഗസ്ഥരെ നേരിട്ട് കാണാതെ തന്നെ അപേക്ഷകളുടെ നില പരിശോധിക്കാനും അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനും ഇത് സഹായിക്കും.
കർണാടകയിലെ വിവിധ വൈദ്യുതി വിതരണ കമ്പനികളെ ഈ ഒരു പോർട്ടലിൽ സംയോജിപ്പിക്കും. മീറ്റർ റീഡിംഗ്, ബില്ലിംഗ്, തകരാറുകൾ പരിഹരിക്കൽ തുടങ്ങിയ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യമായും ഉപഭോക്താക്കളിലേക്ക് എത്തും.






