
കൊച്ചി : ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു. മൂന്ന് ട്രയലുകളിൽ ആദ്യത്തെതാണ് പൂർത്തിയായത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട സീ പ്ലെയിൻ രണ്ടുമണിക്കൂർ കൊണ്ട് അഗത്തി ദ്വീപിൽ എത്തി. കൊച്ചിയെ കവരത്തി, അഗത്തി, കൽപ്പേനി, കട്മത്ത്, കിൽത്താൻ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
സ്ഥിരമായ സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തന സാധ്യത വിലയിരുത്തുന്നതിനാണ് മൂന്ന് ദിവസത്തെ പരീക്ഷണ സർവീസ് നടത്തുന്നത്. ഇന്ന് രാവിലെ 10.30 ആരംഭിച്ച ആദ്യ ട്രയൽ വിജയകരമായി പൂർത്തിയായി. സീപ്ലെയിൻ കണക്റ്റിവിറ്റി യാഥാർത്ഥ്യമാകുന്നതോടെ ദ്വീപുകളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിക്കുകയും വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതിലും സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലും ഇതൊരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 20 സീറ്റുകളുള്ള 'ട്വിൻ ഓട്ടർ' (Twin Otter) സീപ്ലെയിൻ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ആരംഭിച്ച് അഗത്തി, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് പ്രധാന സെക്ടറുകളിലായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പുറത്ത് വരുന്ന ചില റിപ്പോർട്ടുകള്‍ പ്രകാരം കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള സർവീസിന് 12000 രൂപയോളം നല്‍കേണ്ടി വരും. എന്നാല്‍ സർവ്വീസ് കേന്ദ്ര സർക്കാറിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമാക്കി മാറ്റുകയാണെങ്കില്‍ യാത്രാക്കൂലി വലിയ തോതില്‍ കുറഞ്ഞേക്കും. ഉഡാന്‍ പദ്ധതിയുടെ ഭാഗാമായാല് ഒരു വശത്തേക്കുള്ള ടിക്കറ്റ് ചാർജ് 2000 രൂപ മുതൽ 4000 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.






