
ജയ്പൂര്‍: ഈ മാസം രണ്ടനു രാത്രി 11 ന്, കേരളത്തില്‍ പഠിക്കുന്ന സിക്കര്‍ സ്വദേശിയായ ഒരു എം.ബി.ബി.എസ് വിദ്യാര്‍ഥി തന്റെ പിതാവിന് ഒരു 'ഗസ് പേപ്പര്‍' അയച്ചു കൊടുത്തു. സിക്കറില്‍ കോച്ചിങ് വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ നടത്തുകയാണ് അദ്ദേഹത്തിന്റെ പിതാവ്. നീറ്റ് പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അത്. തങ്ങള്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിലും, വലിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്കാണ് തങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അത് പരീക്ഷ റദ്ദാക്കുന്നതിലേക്കും സി.ബി.ഐ അന്വേഷണത്തിലേക്കും നയിക്കുമെന്നും ആ പിതാവും മകനും അറിഞ്ഞിരുന്നില്ല.
രാജസ്ഥാന് പോലീസിന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി.) നല്കുന്ന വിവരമനുസരിച്ച്, സിക്കറിലെ ഒരു സുഹൃത്തില്‍നിന്നാണ് കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് ചോദ്യപ്പേപ്പര്‍ അടങ്ങിയ പി.ഡി.എഫ്. ഫയല്‍ ലഭിച്ചത്. നിലവില്‍ മെഡിസിന് പഠിക്കുന്നതിനാല്‍ ആ ചോദ്യപേപ്പര്‍ അയാള്‍ക്ക് ആവശ്യമില്ലായിരുന്നു. അതിനാല്‍, തന്റെ പിതാവിന്റെ ഹോസ്റ്റലില്‍ നീറ്റ് പരീക്ഷ എഴുതുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി അത് പിതാവിന് അയച്ചുകൊടുത്തു. പിതാവ് നേരത്തെ ഉറങ്ങുന്ന ശീലക്കാരനാണെന്ന് അറിയാവുന്നത് കൊണ്ട്, ആരെങ്കിലും പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ ഇത് നല്‍കണം എന്നൊരു സന്ദേശവും അതിനൊപ്പം ചേര്‍ത്തു.
രാവിലെ ഹോസ്റ്റല്‍ ഉടമ പരീക്ഷ എഴുതുന്ന നാല് പെണ്‍കുട്ടികള്‍ക്ക് ആ പേപ്പര്‍ നല്കാന് ചെന്നുവെങ്കിലും അവര്‍ അപ്പോഴേക്കും പരീക്ഷാ കേന്ദ്രത്തിലേക്ക് പോയിരുന്നു. തുടര്‍ന്ന് കൗതുകം തോന്നിയ അദ്ദേഹം തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് ഈ പേപ്പര്‍ അയച്ചുകൊടുത്തു.
* ചോദ്യങ്ങളിലെ സാമ്യം
അധ്യാപകന് ആ പേപ്പര്‍ യഥാര്‍ത്ഥ നീറ്റ് ചോദ്യപേപ്പറുമായി താരതമ്യം ചെയ്തപ്പോള്‍, 108 ചോദ്യങ്ങളില്‍ 45 എണ്ണം കൃത്യമായ പകര്‍പ്പാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ബയോളജി അധ്യാപകന്റെ സഹായം തേടിയപ്പോള്‍ 204 ചോദ്യങ്ങളില്‍ 90 എണ്ണം ഒരേപോലെയാണെന്ന് തെളിഞ്ഞു. ആകെ 135 ചോദ്യങ്ങളാണ് യഥാര്‍ത്ഥ പേപ്പറുമായി ഒത്തുപോയത്. ഇതോടെ ഹോസ്റ്റല്‍ ഉടമയും അധ്യാപകനും പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചു.
* പോലീസിന്റെ നിസംഗത
സിക്കര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷിക്കാനോ തയാറായില്ല. പരീക്ഷ കഴിഞ്ഞ ശേഷം പരാതിയുമായി വരുന്നത് പരീക്ഷ റദ്ദാക്കാനുള്ള ഗൂഢാലോചനയാണെന്നു പറഞ്ഞ് പോലീസ് അവരെ മടക്കി അയച്ചു. പരീക്ഷയ്ക്ക് മുന്‍പ് പരാതിപ്പെടാത്തത് എന്തുകൊണ്ടെന്നായിരുന്നു പോലീസിന്റെ ചോദ്യം.പിന്മാറാന് തയാറാകാത്ത ഹോസ്റ്റല്‍ ഉടമയും അധ്യാപകനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഇമെയില്‍ അയച്ചു. ഇതോടെയാണ് വിഷയം ഗൗരവകരമായത്. അപ്പോഴേക്കും പരീക്ഷ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിരുന്നു. എന്‍.ടി.എ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കത്തെഴുതുകയും, മേയ് 8ന് രാജസ്ഥാന് എസ്.ഒ.ജിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
* അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്
ഹോസ്റ്റല്‍ ഉടമയുടെ ഫോണ്‍ രേഖകളും വാട്സ്ആപ്പ് വിവരങ്ങളും പരിശോധിച്ചപ്പോള്‍ സംഭവങ്ങളുടെ ക്രമം ശരിയാണെന്ന് എസ്.ഒ.ജിക്ക് ബോധ്യപ്പെട്ടു. സിക്കറില്‍നിന്ന് തുടങ്ങിയ അന്വേഷണം ജയ്പൂരിന് പുറത്തുള്ള ജാംവാരാംഗഢിലേക്ക് നീണ്ടു.
അവിടെ രണ്ട് സഹോദരങ്ങള്‍ സിക്കറിലെ ഒരാള്‍ക്ക് ചോദ്യപേപ്പര്‍ വിറ്റതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഹരിയാനയിലെ ഒരു ആയുര്‍വേദ വിദ്യാര്‍ഥിയാണ് തങ്ങള്‍ക്ക് പേപ്പര്‍ നല്‍കിയതെന്ന് അവര്‍ വെളിപ്പെടുത്തി.ഈ വിദ്യാര്‍ഥി ബിഹാര്‍, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി പേപ്പര്‍ വിറ്റതായി കരുതപ്പെടുന്നു.
അന്വേഷണം മഹാരാഷ്ട്രയിലേക്കും നീണ്ടു. നാസിക്കിലെ ശുഭം ഖൈര്‍നാര്‍ എന്ന വിദ്യാര്‍ഥിയില്‍നിന്നാണ് ആയുര്‍വേദ വിദ്യാര്‍ഥിക്ക് പേപ്പര്‍ ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. ശുഭത്തിന്റെ പക്കല്‍നിന്ന് ചോദ്യപേപ്പറിന്റെ ഭൗതിക പകര്‍പ്പും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ രാജസ്ഥാനില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനും സഹോദരനും അറസ്റ്റിലായിട്ടുണ്ട്. പ്രാദേശിക ബി.ജെ.പി-യുവമോര്‍ച്ചാ നേതാവായ ദിനേഷ് ബിവാളിനെയും സഹോദരന് മംഗിലാല്‍ ബിവാളിനെയുമാണു സി.ബി.ഐ ജയ്പൂരില്‍നിന്നു പിടികൂടിയത്. ഹരിയാനയിലുള്ള ഒരാളില്‍നിന്ന് 15 ലക്ഷം രൂപയ്ക്കു ചോദ്യപേപ്പര്‍ വാങ്ങി സിക്കറിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ മറിച്ചുവിറ്റെന്നാണു കണ്ടെത്തല്‍.
ഇവരുടെ കുടുംബത്തിലുള്ളവരുടെ പരീക്ഷാവിജയവും സംശയനിഴലിലാണ്. ഈ കുടുംബത്തിലെ അഞ്ചുപേര്‍ കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഒന്നിച്ച് വിജയിച്ചിരുന്നു. ദിനേഷിന്റെ മകന്, മംഗിലാലിന്റെ രണ്ടു മക്കള്‍, പരേതനായ മൂത്ത സഹോദരന്റെ രണ്ടു പെണ്മക്കള് എന്നിവരാണു ജയിച്ചത്. നിലവില്‍ ഇവര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുകയാണ്. ഒരേ കുടുംബത്തില്‍നിന്ന് ഇത്രയധികം പേര് വിജയിച്ചത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയമുണര്‍ത്തിയിട്ടുണ്ട്.
അറസ്റ്റ് പുറത്തുവന്നതോടെ രാജസ്ഥാനില്‍ ഭരണ-പ്രതിപക്ഷ പോരാട്ടവു ശക്തമായിട്ടുണ്ട്. പിടിയിലായ ദിനേഷ് ബിവാള് ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഇയാള്‍ ബി.ജെ.പി ഭാരവാഹിയായതുകൊണ്ടാണോ ഇതുവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നും യുവാക്കളുടെ ഭാവി തകര്‍ക്കുന്ന കുറ്റവാളികളെ ബി.ജെ.പി സംരക്ഷിക്കുകയാണോയെന്നും മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ചോദിച്ചു. രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറിനും എം.എല്‍.എ മഹേന്ദ്രപാല്‍ മീണയ്ക്കുമൊപ്പമുള്ള ദിനേഷ് ബിവാളിന്റെ ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിനേഷ് ഇപ്പോള്‍ സജീവമല്ലെന്നാണു ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. കസ്റ്റഡിയിലെടുത്ത സഹോദരങ്ങളെ ഇന്നലെ രാവിലെ സി.ബി.ഐ ഡല്‍ഹിയിലേക്കു കൊണ്ടുപോയി. കൂടുതല്‍ ഉന്നതര്‍ക്കു കേസില്‍ പങ്കുണ്ടോയെന്ന കാര്യം സി.ബി.ഐ അന്വേഷിക്കുകയാണ്.






