
ന്യൂഡല്‍ഹി: ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിനൊടുവില്‍, രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മൂന്ന് രൂപ വര്‍ദ്ധിച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.
പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പ്രീമിയം ഇന്ധനങ്ങളുടെ വില നേരത്തെ തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങേണ്ടി വന്നിട്ടും, അതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാത്തതിനാല്‍ ഈ കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 16,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാനാണ് മോദി സര്‍ക്കാര്‍ ഇതുവരെ വില വര്ദ്ധിപ്പിക്കാതിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനവില കൂടുമ്പോള്‍ അത് മറ്റ് എല്ലാ അവശ്യസാധനങ്ങളുടെയും വിലയെ ബാധിക്കും.എണ്ണ കമ്പനികളുടെ നഷ്ടം വര്ദ്ധിക്കുന്നുഫെബ്രുവരി 28-ന് ഇറാന് യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ പ്രധാന എണ്ണ കമ്പനികളെല്ലാം ലാഭത്തിലായിരുന്നു. എന്നാല്‍ യുദ്ധം ആഗോള ക്രൂഡ് ഓയില്‍ വിലയെ ബാധിക്കാന്‍ തുടങ്ങിയതോടെ അവര്‍ ആ ആഘാതം സ്വയം ഏറ്റെടുത്തു.
ആഴ്ചകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര എണ്ണവില 50 ശതമാനത്തിലധികം വര്‍ദ്ധിച്ചതോടെ നഷ്ടം കുമിഞ്ഞുകൂടി.പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ്, ഫെബ്രുവരിയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 69 ഡോളര്‍ ആയിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള മാസങ്ങളില്‍ ഇത് ബാരലിന് 113-114 ഡോളര്‍ വരെയായി ഉയര്‍ന്നു.






