
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അപൂര്‍വ കാഴ്ചയ്ക്ക് പുതിയ നിയമസഭ സാക്ഷിയാകും. കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നേര്‍ക്കുനേര്‍ പോരാടിയ വി.ഡി. സതീശനും പിണറായി വിജയനും ഇനി കസേരകള്‍ മാറി വീണ്ടും സഭയില്‍ ഏറ്റുമുട്ടും.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചതോടെയാണു രാഷ്ട്രീയ കൗതുകത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ സഭയില്‍ അധികാരത്തിന്റെ നിരയില്‍ ഇരുന്ന പിണറായി ഇനി പ്രതിപക്ഷ ബെഞ്ചിലായിരിക്കും. അതേസമയം, ശക്തമായ പ്രതിപക്ഷ ശബ്ദമായിരുന്ന സതീശന് ഇനി ഭരണപക്ഷത്തെ നയിക്കും.
കേരള രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ വാക്പോരുകള്‍ക്കും ആരോപണ പ്രതിയാരോപണങ്ങള്ക്കും കേന്ദ്രമായിരുന്നു കഴിഞ്ഞ നിയമസഭ. സതീശന്റെ കഠിന വിമര്‍ശനങ്ങളും പിണറായിയുടെ തിരിച്ചടികളും സഭയെ പലപ്പോഴും ചൂടുപിടിപ്പിച്ചിരുന്നു. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തിനുശേഷം കനത്ത തിരിച്ചടിയാണ് എല്‍.ഡി.എഫിന് ഉണ്ടായത്. തളര്‍ന്ന പാര്‍ട്ടിയെയും മുന്നണിയെയും വീണ്ടും സജീവമാക്കുകയെന്ന വലിയ ദൗത്യമാണ് പിണറായി വിജയനു മുന്നിലുള്ളത്. അതേസമയം, 102 സീറ്റുകളുടെ ഭൂരിപക്ഷ തിളക്കവുമായി അധികാരത്തിലെത്തുന്ന സതീശന് ജനങ്ങളുടെ വലിയ പ്രതീക്ഷയും നിറവേറ്റേണ്ടതുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു കെ.എന്‍. ബാലഗോപാലിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും ഒടുവില്‍ പരിചയസമ്പന്നനായ പിണറായി വിജയന് തന്നെ പ്രതിപക്ഷത്തെ നയിക്കട്ടെയെന്നാണു സി.പി.എം. തീരുമാനിച്ചത്. ഇതോടെ അടുത്ത അഞ്ച് വര്‍ഷവും കേരള നിയമസഭയുടെ പ്രധാന ആകര്‍ഷണം വീണ്ടും സതീശന്-പിണറായി പോരാട്ടംതന്നെയാകുമെന്നുറപ്പായി.






