
കൊച്ചി : വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിലേക്കു നയിച്ചതു പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്ക് അതീതന്‍ എന്ന പരിവേഷവും. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗല്ലാതിരുന്നതിനാലാണു 25 വര്‍ഷം എം.എല്‍.എ. ആയിട്ടുപോലും സതീശനു മന്ത്രിയാകാന്‍ കഴിയാതിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിലെ കാലങ്ങളായി ഗ്രസിച്ചിരുന്ന ഗ്രൂപ്പിസം ഹൈക്കമാന്‍ഡിന് എന്നും തലവേദനയായിരുന്നു. ഗ്രുപ്പുകള്‍ ഇല്ലാതാക്കാനുള്ള അവസരത്തിനായി ഹൈക്കമാന്‍ഡും കാത്തിരിക്കുകയായിരുന്നു. അതും കൂടിയാണിപ്പോള്‍ എല്ലാ നേതാക്കളേയും വിളിച്ചുവരുത്തിയശേഷം ഹൈക്കമാന്‍ഡ് നടപ്പാക്കിയത്. ജനവികാരം തിരിച്ചറിയാതെ മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്കു കഴിയില്ലെന്നു ഹൈക്കമാന്‍ഡും മനസിലാക്കി.
ജെന്‍സികളുടെ കാലത്ത് ഉള്‍പാര്‍ട്ടി ഗ്രൂപ്പിസത്തിനു പ്രസക്തിയില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നു ഹൈക്കമാന്‍ഡ് നടപടി വ്യക്തമാക്കുന്നു. ഗ്രൂപ്പ് സമവാക്യങ്ങള്‍ അപ്രായോഗികമാണെന്നു പുതുതലമുറ കരുതുന്നു. 2021 നുശേഷം ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസ് വളരണമെന്നാഗ്രഹിച്ച ഒരുപറ്റം നേതാക്കളും ഒരുപറ്റം കോണ്ഗ്രസുകാരുമാണു കോണ്‍ഗ്രസിലുള്ളത്. തളര്‍ന്നു കിടന്നിരുന്ന പാര്‍ട്ടിയെ 102 സീറ്റിലേക്കു നയിച്ചതു വി.ഡി. സതീശനാണെന്നും അവര്‍ കരുതുന്നു.
ഗ്രൂപ്പിസത്തിനു ഇനി പ്രസക്തിയില്ലെന്ന ഹൈക്കമാന്‍ഡിന്റെ പക്ഷത്തേക്കു ചായുകയാണു കോണ്‍ഗ്രസ് നേതാക്കള്‍. 'ഗ്രൂപ്പിസം തോറ്റു, ജനം ജയിച്ചു' എന്ന ഷാഫി പറമ്പിലിന്റെ ആദ്യ പ്രതികരണം ശ്രദ്ധേയം. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കെ.സി. പക്ഷത്തായിരുന്ന ഷാഫി വന്‍തോതില്‍ സൈബറാക്രമണം നേരിട്ടിരുന്നു. വി.ഡി. സതീശനെതിരേ പ്രവര്‍ത്തിച്ചുവെന്നും ഒറ്റിയെന്നും ആരോപിച്ചു സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ ഷാഫി വിരുദ്ധ പ്രചാരണവും നടന്നു. മന്ത്രിസഭാ രൂപീകരണത്തിലും ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കില്ലെന്നാണു സൂചനകള്‍. ഇക്കാര്യത്തിലും രാഹൂല്‍ ഗാന്ധി കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്കു നല്‍കിയിട്ടുണ്ടെന്നാണു വിവരം.
സെക്യുലര്‍ രാഷ്ട്രീയത്തിനായി ശക്തമായി നിലകൊണ്ടതാണു വി.ഡി. സതീശനു മേല്‍ക്കൈ ലഭിക്കാനിടയായ മറ്റൊരു ഘടകം. ഇക്കുറി ജാതിമത വികാരം മറന്നാണു ജനം യു.ഡി.എഫിനായി വോട്ടുചെയ്തത്. എന്നാല്‍, എങ്ങിനെയും മൂന്നാമൂഴം ഉറപ്പിക്കാന്‍ എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. യോഗം, സഭകള്‍, സമസ്ത പോലുള്ള സമുദായ സംഘടനകളെ സ്വാധീനിക്കാനാണു സി.പി.എം. പോലും ശ്രമിച്ചത്. എന്നാല്‍, അവരുമായി നിശ്ചിത അകലം പാലിക്കാന്‍ വി.ഡി. ശ്രമിച്ചു. എന്‍.എസ്.എസ്. പരസ്യമായി രംഗത്തുവന്നതു രമേശ് ചെന്നിത്തലയ്്ക്ക് ദോഷമുണ്ടാക്കി. എന്നാല്‍, എന്‍.എസ്.എസിന്റെ വലയില്‍ വീഴാന്‍ തയാറാകാതെ സതീശന് സെക്യുലര്‍ രാഷ്ട്രീയത്തിനൊപ്പം നിന്നു.






