
തൃശൂര്‍: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. മാലയില്‍ കൊരുത്തിരുന്ന പുലിപ്പല്ല് ഒറിജിനലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന് പിന്നാലെ വനംവകുപ്പ് വേടനെതിേര കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. നേരത്തേ വേട്ടയാടലും തിരിച്ചറിഞ്ഞിട്ടും അനധികൃതവസ്തു കൈവശം വെച്ചു എന്നതുമായ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് നേരത്തേ വനംവകുപ്പ് കേസെടുത്തത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു വേടന്റെ ഫ്ളാറ്റില്‍ നിന്നും പുലിപ്പല്ല്് കണ്ടെത്തിയത്. ഫ്ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കഞ്ചാവിനൊപ്പമാണ് പുലിപ്പല്ലും കിട്ടിയത്. തുടര്‍ന്ന് വനംവകുപ്പ് റാപ്പറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പുലിപ്പല്ല് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴാണ് ഇതിന്റെ ടെസ്റ്റ്ഫലം പുറത്തുവന്നത്. ഇതോടെ വേടനെതിരേ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
നേരത്തേ ചേര്‍ത്ത വേട്ടയാടല്‍ ഒഴിവാക്കി അനധികൃതവസ്തു കൈവശം വെച്ച കുറ്റം ചുമത്തും. തനിക്ക് നിരോധിത വസ്തു രഞ്ജിത്ത് കുമ്പിടി എന്ന ഒരു പ്രവാസി സമ്മാനച്ചതാണെന്നാണ് വേടന് പറഞ്ഞിരുന്നത്. എന്നാല്‍ വേടന്റെ ഫോണും സാമൂഹ്യമാധ്യമ അക്കൗണ്ടും ഉള്‍പ്പെടെ പരിശോധിച്ചിട്ടും രഞ്ജിത്ത് എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് വേടനെതിരേ വന്നത്. അതേസമയം വേടനെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും ഇത്തരത്തില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയ മറ്റുചില വമ്പന്മാരെ വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്.






