
തൃശൂര്‍: ക്ലിഫ് ഹൗസില്‍ നിന്ന് പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലേക്കും കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് വി.ഡി. സതീശന്‍ ക്ലിഫ് ഹൗസിലേക്കും മാറിയതോടെ സംസ്ഥാന ഭരണതലത്തില്‍ കൗതുകമേറെ. സൂക്ഷ്മ നിരീക്ഷണത്തിലൂടെ തീരുമാനമെടുക്കുന്ന സതീശന് മന്ത്രിയെന്ന നിലയില്‍ പോലും പ്രവര്‍ത്തിച്ചു ഭരണപരിചയമില്ല. പിണറായിക്കാകട്ടെ പ്രായാധിക്യം കടമ്പയുമാകും.
ആഭ്യന്തര വകുപ്പിനായി രമേശ് ചെന്നിത്തലയടക്കം വിലപേശല്‍ നടത്തുമ്പോഴും വിട്ടുകൊടുക്കാന്‍ സതീശന്‍ തയാറായേക്കില്ല. ധനവകുപ്പോ മറ്റോ ഏറ്റെടുത്ത് അവസാന ഒത്തുതീര്‍പ്പില്‍ രമേശ് മന്ത്രിസഭയുടെ ഭാഗമാകുമോയെന്നതും കണ്ടറിയേണ്ടതുണ്ട്.
ഇന്നലെ ഇരുവരും നടത്തിയ കൂടിക്കാഴ്ചയോടെ മഞ്ഞുരുകിയ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഘടകകക്ഷികളുമായുള്ള അടുത്ത ബന്ധം സതീശന് മുഖ്യമന്ത്രി കസേരയിലേക്കെന്നപോലെ ഭരണത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കാര്യക്ഷമതയാണ് ഇനി സതീശന്‍ പ്രകടിപ്പിക്കേണ്ടത്.
എല്‍.ഡി.എഫിലാണെങ്കില്‍ പിണറായിയെ സഹായിക്കാന്‍ ഉപനേതാവിനെ നിശ്ചയിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. വി.എസ്. മുഖ്യമന്ത്രിയായപ്പോഴും കോടിയേരി ആഭ്യന്തര വകുപ്പ് ഏറ്റെടുത്തു. എന്നാല്‍ മുഖ്യമന്ത്രിയായ പിണറായി തന്നെയായിരുന്നു ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന സി.പി.ഐ.യുടെ അവകാശവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപനേതാവിനെ സി.പി.എം. തീരുമാനിക്കാതിരുന്നതെന്നാണ് സൂചന. ഭരണപക്ഷത്തിന് 102 സീറ്റുളളപ്പോള്‍ 35 സീറ്റ് മാത്രമാണ് പ്രതിപക്ഷത്തുള്ള എല്‍.ഡി.എഫിന് ഈ സഭയിലുള്ളത്.
വലിയ ഭൂരിപക്ഷത്തിലുളള ഭരണപക്ഷത്തെ ആക്രമിക്കാന്‍ ചെറു സംഖ്യയിലൊതുങ്ങിയ പ്രതിപക്ഷ നിര ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. പ്രാധാന്യമേറിയ വിഷയങ്ങള്‍ പരിഗണിക്കവേ സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതും പ്രതിപക്ഷ നേതാവാണ്. പ്രായാധിക്യം ഇതിനെല്ലാം പിണറായിയ്ക്ക് കടമ്പയാകവേ മുഹമ്മദ് റിയാസ് തന്നെ ഈ റോളിലേക്കെത്തിയേക്കാമെന്നും സൂചനയുണ്ട്.
സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളുമായി നടന്ന ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമടങ്ങിയ ഫ്‌ളോര്‍ മാനേജെ്മന്റാണു സതീശനു ഘടകകക്ഷികളുടെ പിന്തുണ നേടി കൊടുത്ത പ്രധാന ഘടകം. ഈ നിലയിലെ ഇടപെടലിലൂടെ അഞ്ച് വര്‍ഷത്തിനകം റിയാസിനും ഇതേ പ്രാധാന്യം കൈവരിക്കാമെന്നും സി.പി.എമ്മിലെ പ്രബല വിഭാഗം കണക്കുകൂട്ടുന്നു.
പല ഘടകങ്ങളിലും പരിചയ സമ്പത്തുണ്ടായിരുന്നെങ്കിലും പിണറായി ഭരണത്തില്‍ ദല്ലാളുമാര്‍ പിടിമുറുക്കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണ പരിചയം കുറഞ്ഞ സതീശന്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടിവരും. മാസപ്പടിക്കേസിലടക്കം മുഖ്യമന്ത്രിയുടെ അനുമതി കാത്ത് വിജിലന്‍സില്‍ ഫയലുകളുണ്ട്. ഇരുപക്ഷത്തേയും ബാധിക്കുന്ന ഇത്തരം ഫയലുകളില്‍ തീരുമാനമെടുക്കുന്നതും സതീശന് വെല്ലുവിളിയാകും.
പിണറായിയോട് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്താണു സതീശന്‍ വളര്‍ന്നത്. എന്നാല്‍ പിണറായിയെ ശത്രു പക്ഷത്ത് നിര്‍ത്തി വേട്ടയാടാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ സതീശന് എളുപ്പമല്ല. ഘടകകക്ഷി നേതാക്കളില്‍ ചിലര്‍ പിണറായിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇത്തരം നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ ചെലുത്തിയ സമ്മര്‍ദമാണു തന്റെ മുഖ്യമന്ത്രിക്കസേരയെന്നും സതീശന് വ്യക്തം. ലോ അക്കാദമിയില്‍ പയറ്റിതെളിഞ്ഞെത്തിയതിന്റെ മെയ് വഴക്കം ഭരണതലത്തില്‍ സതീശന്‍ എങ്ങിനെ പ്രതിഫലിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടത്.
പ്രതിപക്ഷ നിരയില്‍ ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാരും പ്രത്യേക ബ്ലോക്കായി ഉണ്ടാകും. മുസ്ലിംലീഗിന് ലഭിക്കുന്ന വകുപ്പുകളിലാകും ഇവരുടെ സൂക്ഷ്മ നിരീക്ഷണം. വിവാദതീരുമാനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ആഞ്ഞടിച്ച് തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുകയെന്നതാകും ബി.ജെ.പി.യുടെ തന്ത്രം.






