
തിരുവനന്തപുരം: ഒരുവീട്ടില്‍നിന്ന് പാര്‍ലമെന്റംഗവും സംസ്ഥാന മന്ത്രിയുമെന്ന അപൂര്‍വതയ്ക്കു കേരളം സാക്ഷി. പാലക്കാട് നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്സഭാംഗം വി.കെ. ശ്രീകണ്ഠനും കോങ്ങാട് നിന്നുള്ള നിയമസഭാംഗവും മന്ത്രിയുമായ ഭാര്യ കെ.എ. തുളസിക്കും കൈവന്നത് കേരളത്തിലെ ആദ്യ 'എം.പി--മന്ത്രി' ദമ്പതികളെന്ന പെരുമ.
ഒരു വീട്ടില്‍നിന്ന് ഒരേസമയം പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ജനപ്രതിനിധികള്‍ എത്തുന്ന കാഴ്ച കേരളം മുമ്പു കണ്ടിട്ടുണ്ട്. എന്നാല്‍, എം.പിയായ ഭര്‍ത്താവും സംസ്ഥാനമന്ത്രിയായ ഭാര്യയും ഇതാദ്യം. ലോക്സഭാംഗമായി വി.കെ. ശ്രീകണ്ഠന് തുടരുമ്പോഴാണു വി.ഡി. സതീശന് മന്ത്രിസഭയിലേക്കു ഭാര്യ കെ.എ. തുളസി എത്തുന്നത്. ഇടതുകോട്ടയായ കോങ്ങാട്ട് അട്ടിമറിജയം കുറിച്ചാണ് തുളസി നിയമസഭയുടെ പടിയേറിയത്.
സിറ്റിങ് എം.എല്‍.എ: സി.പി.എമ്മിലെ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച തുളസി പരാജയപ്പെടുത്തിയത്. 2011-ല്‍ മണ്ഡലം രൂപവത്കരിച്ചതിനുശേഷം ഇടതുപക്ഷംമാത്രം വിജയിച്ച ചരിത്രം ഇതോടെ വഴിമാറി. ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജയവും മന്ത്രിപദവുമെന്ന ചരിത്രവും നെന്മാറ എന്‍.എസ്.എസ്. കോളജില്‍ ചരിത്രവിഭാഗം മേധാവിയായിരുന്ന തുളസിക്കു സ്വന്തം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27,000-ല്‍ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ് യു.ഡി.എഫിന്റെ വമ്പന്‍ തിരിച്ചുവരവ്.
2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ശ്രീകണ്ഠന്--തുളസി ദമ്പതികളുടെ വിവാഹം. രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പ് കാലം അവര്‍ക്ക് സമ്മാനിച്ചത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ അംഗീകാരമാണ്. കേരള രാഷ്ട്രീയത്തില്‍ മുമ്പും കുടുംബാംഗങ്ങള്‍ ഒരേസമയം പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളായിട്ടുണ്ട്. കെ. കരുണാകരനും മകന് കെ. മുരളീധരനും കെ.എം. മാണിയും മകന് ജോസ് കെ. മാണിയും സമാന കാലഘട്ടങ്ങളില്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും ജനപ്രതിനിധികളായിരുന്നു.






