
ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി' തരംഗം കൈവിട്ടുകളയരുതെന്ന് ശശി തരൂർ എം.പി. പ്രതിപക്ഷം ഈ അവസരം വിനിയോഗിക്കേണ്ടതാണെന്നും തരൂർ എക്സിൽ കുറിച്ചു. വലിയ ചർച്ചകൾക്ക് വഴിവെച്ച 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ഓൺലൈൻ പരിഹാസ കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിയെ തരൂർ ചോദ്യം ചെയ്തു.
അക്കൗണ്ട് റദ്ദാക്കിയ നടപടി "വലിയ ദുരന്തവും അത്യന്തം വിവേകശൂന്യവുമാണ്" എന്ന് വിശേഷിപ്പിച്ച തരൂർ, യുവാക്കൾക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇത്തരം വേദികൾ ആവശ്യമാണെന്നും വ്യക്തമാക്കി. റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ഇൻസ്റ്റാഗ്രാമിൽ മാത്രം ഇതിനകം 19 ദശലക്ഷത്തിലധികം (1.9 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ അവിശ്വസനീയമായ വളർച്ചയിൽ താൻ ഏറെ ആകർഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
വെറും അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷത്തിലധികം (ഇപ്പോൾ 19 ദശലക്ഷം കടന്നു) ഫോളോവേഴ്സിനെ നേടിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഈ വളർച്ച എന്നെ അത്ഭുതപ്പെടുത്തുന്നു," ശശി തരൂർ എക്സിൽ കുറിച്ചു. നിയമപരമായ ആവശ്യത്തെത്തുടർന്ന് ബുധനാഴ്ചയാണ് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന സി.ജെ.പി-യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചത്.
ഇന്നത്തെ യുവാക്കളുടെ നിരാശയും നിസ്സഹായാവസ്ഥയും തനിക്ക് മനസ്സിലാകും; അതുകൊണ്ടാണ് അവർ ഈ കൂട്ടായ്മയെ ഇത്രത്തോളം പിന്തുണയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ എക്സ് അക്കൗണ്ട് തടഞ്ഞുവെച്ച നടപടി തികച്ചും തെറ്റായ ഒന്നാണ്. യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരിടം വേണം, അതിനാൽ സി.ജെ.പി-യുടെ അക്കൗണ്ട് പൂട്ടിമുദ്രവെയ്ക്കാതെ അത് പ്രവർത്തിക്കാൻ അനുവദിക്കുക. ഒരു ജനാധിപത്യ രാജ്യത്തിൽ വിയോജിപ്പുകൾക്കും തമാശകൾക്കും ആക്ഷേപഹാസ്യങ്ങൾക്കും, എന്തിനേറെ മനുഷ്യരുടെ നിരാശകൾ പോലും തുറന്നുപറയാനുള്ള വേദികൾ ആവശ്യമാണ് എന്നും തരൂർ പറയുന്നു.
ഈ മുന്നേറ്റത്തിന്റെ ഭാവി എന്താകുമെന്ന് തനിക്ക് ഉറപ്പില്ലെങ്കിലും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ ഈ ഊർജ്ജം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ തരംഗം ഉൾക്കൊണ്ട് യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചുകൊണ്ടാണ് തരൂർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കൾ നയിക്കുന്ന ഒരു രാഷ്ട്രീയ മുന്നണി എന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' സ്വയം വിശേഷിപ്പിക്കുന്നത്. കൂടാതെ "മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്നും ഇവർ സ്വയം അടയാളപ്പെടുത്തുന്നു. ഇതൊരു ആക്ഷേപഹാസ്യ കൂട്ടായ്മ മാത്രമാണെന്ന് വെബ്‌സൈറ്റിന്റെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
'കോക്രോച്ച് ജനതാ പാർട്ടി'യുടെ സ്ഥാപക പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഭിജീത് ദിപ്കെയാണ് ഈ പ്ലാറ്റ്‌ഫോമിന് പിന്നിൽ. വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകുന്നത് നിരോധിക്കുക, പാർലമെന്റിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കാതെ തന്നെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക, പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തെ വിലക്കേർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന ഒരു പ്രകടനപത്രികയും സി.ജെ.പി മുന്നോട്ടുവെച്ചിട്ടുണ്ട്.






