
തിരുവനന്തപുരം: സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടത്താൻ സാധിക്കുമെന്ന് ഗതാഗതമന്ത്രി സി പി ജോൺ. ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കും. കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ അധിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വോട്ട് മാത്രം ലക്ഷ്യമിട്ടായിരുന്നില്ല സ്ത്രീകളുടെ സൗജന്യയാത്രാ വാഗ്ദാനം. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് അതൊരു കൈത്താങ്ങായിരിക്കും.
അതേസമയം, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു.






