
പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ബയോപിക് ' മൈക്കല്‍' എന്ന ചിത്രം കണ്ട് സമൂഹമാധ്യമങ്ങളില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ എഞ്ചിനീയറിങ് പഠനകാലത്ത് വിജയവാഡയില്‍ വെച്ച് ' ത്രില്ലര്‍' സംഗീത ആല്‍ബം കണ്ട നിമിഷം മുതല്‍ തന്റെ കലാപരമായ ഭാവനയെ മൈക്കല്‍ ജാക്‌സണ്‍ എങ്ങനെ രൂപപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.
മൈക്കല്‍ ജാക്‌സന്റെ മരണം തന്റെ ഉളളിലുണ്ടായിരുന്ന ഒരു വലിയ സങ്കല്‍പ്പത്തെ തകര്‍ത്തുവെന്നും രാം ഗോപാല്‍ വര്‍മ തന്റെ കുറിപ്പില്‍ പറഞ്ഞു.
1984 ജനുവരി 2-നാണ് ആദ്യമായി മൈക്കൽ ജാക്‌സന്റെ 'ത്രില്ലർ' താൻ കാണുന്നതെന്ന് രാം ഗോപാൽ വർമ പറഞ്ഞു. വിജയവാഡയിലെ എഞ്ചിനീയറിങ് പഠനകാലത്ത് ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ചെറിയ വീഡിയോ പാർലറിൽ പോയി.
അവിടെ കണ്ട കാഴ്ച തന്റെ അതുവരെയുള്ള കലാബോധത്തെയാകെ മാറ്റിമറിച്ചു. ആ പ്രകടനം തന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വെറുമൊരു പാട്ടിനും നൃത്തത്തിനുമപ്പുറം അതൊരു അധിനിവേശം പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം കുറിച്ചു
സ്ക്രീനിൽ 'മൈക്കൽ ജാക്‌സൺ അന്തരിച്ചു' എന്ന വാർത്ത കണ്ടപ്പോൾ അത് വിശ്വസിക്കാനായില്ല. ജാക്‌സന്റെ ശരീരം മോർച്ചറിയിലേക്ക് മാറ്റുന്നു എന്ന വാർത്തകൾ കണ്ടപ്പോൾ, പതിറ്റാണ്ടുകളായി താൻ മനസിൽ കൊണ്ടുനടന്ന അമാനുഷികനായ ഒരു ബിംബമാണ് തകർന്നു വീണത്.
മരിച്ചതിലൂടെ താനും വെറുമൊരു മനുഷ്യനാണെന്ന് മൈക്കൽ ജാക്സൺ തെളിയിച്ചതിനെയാണ് വെറുക്കുന്നതെന്നും ആർജിവി കുറിച്ചു. മൈക്കൽ ജാക്‌സണെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളോ അപവാദങ്ങളോ തനിക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. ആ കലാകാരൻ തന്റെ ആത്മാവിനും ഇന്ദ്രിയങ്ങൾക്കും നൽകിയ അനുഭൂതി മറ്റെല്ലാത്തിനും മുകളിലായിരുന്നു.
ജാക്‌സൺ ദൈവമോ അല്ലെങ്കിൽ ദൈവത്തിന്റെ ഒരു പ്രത്യേക സൃഷ്ടിയോ ആണെന്നാണ് കരുതിയിരുന്നത്. അദ്ദേഹം നമ്മളെപ്പോലെ ശ്വാസമെടുക്കുകയും ഞരമ്പിലൂടെ രക്തം ഓടുകയും ചെയ്യുന്ന ഒരാളാണെന്ന് അംഗീകരിക്കാൻ പ്രയാസമായിരുന്നു. തന്റെ ഹൃദയം തകർത്തുകൊണ്ടാണ് ജാക്‌സൺ വിടവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
"അദ്ദേഹത്തിനും നമ്മെപ്പോലെ ഓക്സിജനും രക്തവും ആവശ്യമായിരുന്നെന്ന കാര്യം ഞാൻ വെറുക്കുന്നു. അദ്ദേഹത്തിൻ്റെ ഹൃദയത്തിന് മിടിപ്പ് നിർത്താൻ കഴിയുമായിരുന്നുവെന്നതിനെ ഞാൻ വെറുക്കുന്നു. 'മൈക്കിൾ ജാക്സൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോയി' എന്ന വാക്കുകൾ സിഎൻഎനിൽ കാണാൻ ഞാൻ ജീവിച്ചിരുന്നതിനെയും ഞാൻ വെറുക്കുന്നു.
അദ്ദേഹം എന്നെ പിന്നിൽ നിന്ന് കുത്തി. എൻ്റെ ഭാവനയെ വഞ്ചിച്ചു. ജാക്‌സൺ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലൂടെ മൂൺവാക്ക് ചെയ്യുകയാണെന്ന് സങ്കൽപ്പിക്കാനാണ് എനിക്ക് ഇഷ്ടം." രാം ഗോപാൽ വർമ കുറിച്ചു.
I HATE MICHAEL
After watching MICHAEL film , my memory went back to that horrible day June 25 th , 2009 when I slept late with the television still murmuring like a ghost in the darkness of my room , and as I groggily woke up in the morning and my eyes went to the screen to see…— Ram Gopal Varma (@RGVzoomin) May 22, 2026
അതേസമയം, അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത 'മൈക്കൽ' എന്ന ചിത്രം ജാക്‌സന്റെ കുട്ടിക്കാലം മുതലുള്ള ജീവിത യാത്രയാണ് അവതരിപ്പിക്കുന്നത്. ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സണാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.






