
മിമിക്രി താരവും അഭിനേതാവുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ അടുത്തറിഞ്ഞ താരമാണ് രേണു സുധി. സുധിയുടെ അകാലത്തിലുള്ള വേര്‍പാടിനു ശേഷമാണ് രേണു ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമാണ്. മലയാളം ബിഗ് ബോസ് സീസണിലടക്കം മത്സരിച്ച രേണു ഏറെ സൈബര്‍ മീഡിയ അറ്റാക്കുകള്‍ നേരിട്ട ഒരു കലാകാരി കൂടിയാണ്. ഇന്റിമേറ്റ് റീല്‍സും ഹോട്ട് ഫോട്ടോഷൂട്ടുകള്‍ പങ്കിട്ടതു വഴിയുമാണ് താരപത്നി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിത്തുടങ്ങിയത്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ വിദേശത്തും സ്വദേശത്തുമായി പ്രമോഷനും ഉദ്ഘാടനങ്ങളും ആല്‍ബങ്ങളുമൊക്കെയായി തിരക്കിലാണ് താരം.
അടുത്തിടെയാണ് രേണുവിന് ബ്രെസ്റ്റ് ക്യാന്‍സര്‍ ആണെന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരന്നത്. ദുബായിൽ വച്ച് രേണുവിന് സ്റ്റേജ് 2 ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചു എന്ന രീതിയിലാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാര്‍ത്തകള്‍ അടിച്ചു വിട്ടത്. എന്നാല്‍ ഈ വാര്‍ത്തകള്‍ പരന്നപ്പോള്‍ രേണു അതിനെ ചിരിച്ച മുഖത്തോടെയാണ് നേരിട്ടത്. ചെറിയൊരു അസുഖം വന്നാൽ പോലും തളർന്നുപോകുന്ന മനുഷ്യർക്കിടയിൽ, ക്യാൻസറാണെന്ന വാർത്ത അറിഞ്ഞാൽ താൻ എങ്ങനെ ഇത്ര സന്തോഷത്തോടെയിരിക്കുമെന്നാണ് രേണു ചോദിച്ചത്. എന്നാല്‍ ഈ വ്യാജവാർത്തകളിലൂടെ തന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെയും കൂടെ നിൽക്കുന്നവരെയും തിരിച്ചറിയാൻ തനിക്ക് സാധിച്ചുവെന്നും രേണു തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ കാൻസറാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിട്ടും അതിന്റെ സത്യാവസ്ഥ എന്താണെന്നോ തന്റെ അവസ്ഥ എന്താണെന്നോ അറിയാൻ സുധിയുടെ മൂത്ത മകൻ കിച്ചുവോ സുധിയുടെ ബന്ധുക്കളോ വിളിച്ചില്ലെന്ന് പറയുകയാണ് രേണു സുധി. തന്നെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരോട് നന്ദിയുള്ളത് ഒരു കാര്യത്തിൽ മാത്രമാണെന്നും താരം പറഞ്ഞു.
‘‘കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. വ്ലോഗ് എടുക്കാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞാൽ തെറ്റാകും. കുട്ടിയെ കാണാൻ വേണ്ടി വന്നപ്പോൾ അവൻ വ്ലോഗ് എടുത്തു. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത് എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായിയെന്ന്. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു.
ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി. പിന്നെ കിച്ചു ഉദ്ഘാടകനായി പോയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ കൈകൂപ്പിയാണ് പ്രതികരിച്ചത്. എന്നോട് അവൻ എന്ത് ചെയ്തോ അത് ഞാൻ തിരിച്ച് ചെയ്തു. എനിക്ക് എന്താ അത് പറ്റില്ലേ?. സൂപ്പറാണ് നന്നായി വരട്ടേ എന്നല്ലേ ഞാൻ കൈകൂപ്പി പറഞ്ഞുള്ളു. കിച്ചു അഴുക്കാണെന്നോ മോശം പ്രവൃത്തികളാണ് ചെയ്യുന്നതെന്നോ പറഞ്ഞില്ലല്ലോ. എന്നോട് ചെയ്യുന്നതേ എനിക്കും ചെയ്യാൻ പറ്റുകയുള്ളു. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. റാസൽഖൈമയിൽ വെച്ച് എന്നെ ഒരിക്കൽ ഫോൺ വിളിച്ചു. അന്ന് ഞാൻ കിച്ചുവിന് പൈസയും ഇട്ടുകൊടുത്തു. പിന്നീടാണ് മിണ്ടാതെയായതും മറ്റ് പ്രശ്നങ്ങൾ ഉണ്ടായതും. ആരും മാനിപ്പുലേറ്റ് ചെയ്തത് അല്ലെന്നാണല്ലോ കിച്ചു പറയുന്നത്...’’ രേണു പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നു സംസാരിച്ചത്.






