
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സില്‍ കാത്തുസൂക്ഷിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേതാവാണ് സുരേഷ്ഗോപി. ശക്തമായ പോലീസ്, ആക്ഷൻ കഥാപാത്രങ്ങളിലൂടെയാണ് താരം മലയാളത്തിൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നത്. ജനങ്ങളെ സ്നേഹിക്കുന്ന ന്യായത്തിനു വേണ്ടി നിലകൊള്ളുന്ന ശക്തമായ നായകകഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ബിഗ്സ്ക്രീനില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും കേന്ദ്ര സഹമന്ത്രിയായപ്പോഴും ജനങ്ങളെ സേവിക്കുന്നതില്‍ സുരേഷ്ഗോപി മുന്നില്‍ത്തന്നെയാണ്.
ഇപ്പോഴിതാ ഒരു ഓട്ടോറിക്ഷ സ്വന്തമാക്കി അന്തസ്സായി ജീവിക്കണം എന്നാഗ്രഹിച്ച സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പം നില്ക്കാന് കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് സുരേഷ്ഗോപി. സ്വന്തം അധ്വാനത്തിൽ നിന്നും ഒരു ചെറിയ പങ്ക് മാറ്റിവെച്ച്, പ്രതിസന്ധികളോട് പൊരുതുന്ന ഒരു സഹോദരിയുടെ ജീവിതത്തിന് കരുത്താകാൻ കഴിഞ്ഞതിൽ ഈശ്വരനോട് നന്ദി പറയുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് സുരേഷ്ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘കഴിഞ്ഞ തവണ മൂലമറ്റത്ത് നടന്ന കലുങ്ക് സദസ്സിലാണ് ബൈസൺവാലി മുട്ടുകാട് സ്വദേശിനി ഗംഗയെ ഞാൻ കാണുന്നത്. ഒരു ഓട്ടോറിക്ഷ സ്വന്തമാക്കി അന്തസ്സായി ജീവിക്കണം എന്നതായിരുന്നു ആ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം. 130-ഓളം കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് അന്ന് ഗംഗ ആ വേദിയിലേക്ക് എത്തിയത്. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ, അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് അന്ന് ഞാൻ കൊടുത്ത വാക്കാണ്.
ഇന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരിയും ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യയും ചേർന്ന് ഗംഗയ്ക്ക് ആ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി. താക്കോൽദാനത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിൽ വന്ന് സന്തോഷം പങ്കുവെച്ചപ്പോൾ ഗംഗയുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
സ്വന്തം അധ്വാനത്തിൽ നിന്നും ഒരു ചെറിയ പങ്ക് മാറ്റിവെച്ച്, പ്രതിസന്ധികളോട് പൊരുതുന്ന ഒരു സഹോദരിയുടെ ജീവിതത്തിന് കരുത്താകാൻ കഴിഞ്ഞതിൽ ഈശ്വരനോട് നന്ദി പറയുന്നു...ഇനിയുള്ള ദൂരം ഗംഗയ്ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാം... ജീവിതത്തിന്റെ ട്രാക്കിൽ സധൈര്യം...’’ എന്നാണ് സുരേഷ്ഗോപി ഗംഗയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്. നിരവധി പേര് താരത്തിന്റെ നന്മയുള്ള മനസ്സിനെ പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.







