
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 5.7 ലക്ഷം കോടിയെന്നും സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി വളരെ മോശമായ നിലയിലാണെന്നും കേരളസര്‍ക്കാര്‍. നിയമസഭയില്‍ മുഖ്യമന്ത്രി സമര്‍പ്പിച്ച ധവളപത്രത്തിലാണ് ഈ വിവരമുള്ളത്. കിഫ്ബി സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ നല്ലൊരുശതമാനവും കൊണ്ടുപോകുന്നതായും ബെവ്കോയും സപ്‌ളൈകോയും ലയിക്കണമെന്നും പറയുന്നു.
വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള പ്രതിബദ്ധതയ്ക്ക് നല്‍കേണ്ടി വരുന്നു. 23 ശതമാനം മാത്രമാണ് പൊതുഫണ്ടായി ഉപയോഗിക്കാന്‍ കഴിയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ 10 വര്‍ഷത്തിന് ശേഷം ഇറങ്ങുമ്പോള്‍ 2026 മാര്‍ച്ച് 31 വരെ 6322 കോടി രൂപയുടെ മിച്ചം ഉണ്ടായിരുന്നത് ആറാഴ്ചയ്ക്ക് ശേഷം 2212 കോടി രൂപയായി കുറഞ്ഞതായും ധവളപത്രത്തില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപയാണ്. വരുമാനത്തിന്റെ 20.09 ശതമാനം പലിശ അടവിനായി മാറ്റിവെയ്ക്കുന്നതായും വ്യക്തമാക്കുന്നു. അതേസമയം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള ജിഎസ്ടി വരുമാനത്തില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തില്‍ നിന്നും ജിഎസ്ടിയായി കിട്ടാനുള്ളത് 77201 കോടി രൂപയാണ്. കേന്ദ്രം സാമ്പത്തീക ഉപരോധം തുടരുന്നെന്നും പറയുന്നു.
കിഫ്ബി ഉണ്ടാക്കുന്നത് വന്‍ നഷ്ടമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ ഒരു നല്ല വിഭാഗവും കൊണ്ടുപോകുന്നത് കിഫ്ബിയാണ്. 21,000 കോടിയുടെ വായ്പാ ബാദ്ധ്യതയാണ് കിഫ്ബി ഉണ്ടാക്കിയിരിക്കുന്നത്. വാഹനവകുപ്പ് പിരിച്ചെടുക്കുന്ന നികുതിയുടെ പകുതിയും പോകുന്നത് കിഫ്ബിയിലേക്കാണ്. ഇന്ധനസെസും കിഫ്ബിയിലേക്ക് മാറ്റുന്നു. ഈ സംവിധാനത്തിലൂടെ മുമ്പോട്ട് പോകാനാകില്ല. കിഫ്ബി അടിമുടി ഉടച്ചുവാര്‍ക്കണമെന്നും പറയുന്നു.
ദിനംപ്രതി പടുകൂറ്റന്‍ നഷ്ടമുണ്ടാക്കുന്നവയായി മാറുകയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. കെ.എസ്.ആര്‍.ടി.സിയും വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും വന്‍ നഷ്ടമുണ്ടാക്കുന്നതില്‍ മത്സരിക്കുന്നു. മൊത്തത്തില്‍ പൊതുമേഖലാസ്ഥാനപങ്ങള്‍ 77,851 കോടി നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ അനേകം നിര്‍ദേശങ്ങളുമുണ്ട്. നികുതിപിരിവ് ഊര്‍ജ്ജിതമായി കൂട്ടണമെന്നും സ്വകാര്യനിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌ക്കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകണമെന്നും വിരമിക്കല്‍പ്രായം കൂട്ടണമെന്നും പറയുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒന്നരലക്ഷം കോടി രൂപയായിരുന്ന കടം എല്‍ഡിഎഫ് സര്‍ക്കാരിന്റെ 10 വര്‍ഷം കഴിയുമ്പോള്‍ അഞ്ചുലക്ഷം കോടി രൂപയായി ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ മൂന്നരലക്ഷം കോടിയുടെ കടം അധികമായി. മൂലധന ചലവ് താഴ്ന്നു കിടക്കുന്ന നിലയില്‍. മുണ്ടു മുറുക്കിയുടുക്കേണ്ടിവരുമെന്നും അധികചെലവുകള്‍ നിയന്ത്രിക്കേണ്ടി വരുമെന്നും പറയുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നെന്നും ആര്‍ബിഐയുടെ സഹായത്തോടെയാണ് നടന്നുപോകുന്നത്. ബെവ്‌കോയും സപ്‌ളൈകോയേയും ലയിപ്പിക്കണമെന്നും ധവളപത്രം പറയുന്നു. വ്യാപകമായ സ്വകാര്യനിക്ഷേപത്തിലേക്ക് സര്‍ക്കാര്‍ കടന്നേക്കും.






