
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഉപയോഗത്തിനായി ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്സന്‍ ഏവിയേഷനില്‍ നിന്ന് പ്രതിമാസം 80 ലക്ഷം രൂപ വാടക നല്കി എടുത്തിരിക്കുന്ന ഹെലികോപ്ടറിന്റെ കരാര്‍ ഈ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെ, അത് പുതുക്കുമോയെന്ന ചര്‍ച്ച സജീവം. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കരാര്‍ നടപ്പാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്ത യു.ഡി.എഫ്.
ഭരണത്തിലെത്തിയ സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ തീരുമാനം ശ്രദ്ധേയമാകും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിമാസം 80 ലക്ഷം രൂപ വാടകയും അധിക ഉപയോഗത്തിന് മണിക്കൂറിന് 90,000 രൂപയും നല്കുന്ന കരാര്‍ സംസ്ഥാന ഖജനാവിന് അധികഭാരമാണെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഹെലികോപ്ടര്‍ ഉപയോഗത്തിനായി ഇതുവരെ 46 കോടിയിലേറെ രൂപ ചെലവഴിച്ചെന്നും ചില ബില്ലുകളില്‍ കുടിശിക നിലനില്ക്കുന്നുവെന്നുമാണു വിവരം.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടറിനായി കോടികള്‍ ചെലവഴിക്കുന്നത് ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നായിരുന്നു അന്ന് യു.ഡി.എഫ്. നേതാക്കളുടെ വിമര്‍ശനം. ക്ഷേമപെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള തുക കണ്ടെത്താന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് വന്‍തുക ചെലവഴിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന വാദവും അവര്‍ ഉയര്‍ത്തിയിരുന്നു.
ഇതിനിടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കിയിട്ടുണ്ട്. ഖജനാവിന്റെ പ്രതിസന്ധിയും കടബാധ്യതകളും തുറന്നുപറഞ്ഞ സര്‍ക്കാര്‍ ചെലവ് നിയന്ത്രണത്തിന്റെ ആവശ്യകത ജനങ്ങളോട് വിശദീകരിച്ച സാഹചര്യത്തിലാണ് ഹെലികോപ്ടര്‍ കരാര്‍ പുതുക്കല്‍ ചര്‍ച്ചയാകുന്നത്.
അതേസമയം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, നിയമ-സമാധാന ചുമതലകള്‍, വി.ഐ.പി. സുരക്ഷ, അടിയന്തര ദൗത്യങ്ങള്‍ എന്നിവ പരിഗണിച്ച് ഹെലികോപ്ടര്‍ സേവനം തുടരണമെന്നാണു പോലീസ് നേതൃത്വത്തിന്റെ നിലപാട്. കരാര്‍ പുതുക്കണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന.






