
മലയാള സിനിമാതാരങ്ങളുടെ താരസംഘടനയായ ‘അമ്മ’യ്ക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശനിദശയാണ്. പൊട്ടലും ചീറ്റലും രാജിവയ്ക്കലുമൊക്കെയായി നിരവധി പ്രശ്നങ്ങളാണ് സംഘടനയ്ക്കുള്ളില്‍ നടക്കുന്നത്. ഈയടുത്തായി ‘അമ്മ’യ്ക്കുള്ളിൽ ഭരണപരമായ പ്രതിസന്ധികളും ആഭ്യന്തര കലഹങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും നടി അന്‍സിബ രാജിവച്ചു. ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചായിരുന്നു രാജി. നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നടന് ടിനി ടോമിനെതിരായ പരാതിയില്‍നിന്ന് ഒരുകാരണവശാലും പിന്തിരിയില്ലെന്നും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നിയമപോരാട്ടവുമായി കോടതിയെ സമീപിക്കുമെന്നും നടിയും താരസംഘടനയായ ‘അമ്മ’യുടെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്. തന്നെയും കുടുംബത്തെയും വേട്ടയാടാനും തന്നെ ഒരു മതതീവ്രവാദിയാക്കാനും ടിനി ടോം നിരന്തര ശ്രമം നടത്തിയെന്ന് അന്‍സിബ ആരോപിച്ചു. ടിനി ടോം തന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങള്‍ അയച്ചതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അന്‍സിബ വ്യക്തമാക്കി.
‘‘തന്റെ ഡ്രൈവറെ മതംമാറ്റാന്‍ ഞാന്‍ ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള വ്യാജപ്രചാരണങ്ങള്‍ ടിനി ടോം നടത്തി. പുറത്തുപറയാന്‍ പോലും കഴിയാത്ത അത്ര അശ്ലീലവും അപകീര്‍ത്തികരവുമായ കാര്യങ്ങളാണ് ടിനി ടോം എനിക്കെതിരെ പ്രചരിപ്പിച്ചത്. വീട്ടിലുള്ളവരുമായിപ്പോലും എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പുറത്തുപറയാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് എന്നെക്കുറിച്ച് പറഞ്ഞത്. ഓരോ വ്യക്തിയുടെയും കുടുംബത്തില്‍ ഇങ്ങനെ സംഭവിച്ചാലേ അതിന്റെ വേദന അറിയുകയുള്ളൂ. ഞാന്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണ്. അത് ഒരിക്കലും ക്ഷമിക്കില്ല.
എനിക്ക് ഡബിൾ ഡാഡി സിൻഡ്രോം ആണെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ ടിനി ടോം എഴുതി അയച്ച മെസേജ് ഉണ്ട്. അത് അണ്‍പാര്‍ലമെന്ററി വാക്കാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ലമെന്റില്‍ പോലും ഉപയോഗിക്കുന്ന വാക്കാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എനിക്കറിയാവുന്ന അര്‍ത്ഥത്തില്‍ ഈ വാക്കിന് മോശം ഉള്ളടക്കം മാത്രമാണുള്ളത്. ടിനി ടോമിനെതിരായ പരാതി പിന്‍വലിക്കില്ല.
ടിനി ടോം രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും വലിയ സ്വാധീനമുള്ള വ്യക്തിയാണ്. മന്ത്രിമാര്‍ക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെക്കുന്ന ആളായതിനാല്‍ എനിക്ക് ഉള്ളില്‍ ഭയമുണ്ട്. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായേക്കാം, എങ്കിലും നിലവിലെ കേരള സര്‍ക്കാര്‍ ഒരുകാലത്തും തെറ്റിനൊപ്പം നില്‍ക്കില്ലെന്നും ന്യായത്തിനൊപ്പം എന്റെ കൂടെയുണ്ടാകുമെന്നും പരിപൂര്‍ണ്ണ വിശ്വാസമുണ്ട്.
എന്നാല്‍ എന്റെ പരാതി കേള്‍ക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച സമിതിയെക്കുറിച്ച് എനിക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. സംഘടനയുടെ പ്രസിഡന്റും കേസില്‍ ആരോപണവിധേയയാണ്. അതിനാല്‍ വേട്ടക്കാര്‍ക്ക് മുന്നില്‍ പോയി പരാതി പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രസിഡന്റുള്ള ഒരു സമിതിക്ക് മുന്നിലും മൊഴി നല്കാന് എത്തില്ല. വേട്ടക്കാര്‍ക്ക് മുന്നില്‍ പരാതി പറയാന്‍ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്...’’ അന്‍സിബ പറഞ്ഞു. കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി പരാതിയില്‍ വിശദമായ മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍സിബ. ജൂണ്‍ ഒന്നിനാണ് താരം പോലീസില്‍ പരാതി നല്‍കിയത്.






