
തിരുവനന്തപുരം: മലയാലപ്പുഴ, ചെട്ടികുളങ്ങര, ഏറ്റുമാനൂര്‍, വള്ളിയാംകാവ്, തിരുവല്ലം, ശ്രീകണ്ഠേശ്വരം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെ നിയമനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലക്ഷങ്ങളുടെ ലേലംവിളി. ഉന്നത ഉദ്യോഗസ്ഥ സ്ഥലംമാറ്റം നടക്കാനിരിക്കെയാണിത്.
മാനദണ്ഡങ്ങളും ഹൈക്കോടതി നിര്‍ദേശവും അട്ടിമറിച്ചുകൊണ്ടുള്ള സ്ഥലമാറ്റനീക്കം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ തടഞ്ഞിട്ടും അതു മറികടന്നാണു ക്രമക്കേടിനു കളമൊരുങ്ങുന്നത്. കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് മേജര്‍ ക്ഷേത്രങ്ങളില്‍ നിയമനം നല്‍കാനാണു നീക്കം.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ തുടങ്ങിയ തസ്തികളില്‍ ആരംഭിച്ച ലേലംവിളി ഇപ്പോള്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്കും നീണ്ടിട്ടുണ്ട്. മാനദണ്ഡം മറികടന്നുള്ള നടപടിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എതിര്‍ത്തതോടെ കരട് പട്ടിക തടഞ്ഞുവച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നു ചോദിക്കുന്ന സ്ഥലങ്ങളില്‍ നിയമനം നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് ചിലര്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നത്. ബോര്‍ഡ് ആസ്ഥാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ഉന്നതരാണ് ക്രമക്കേടിന് പിന്നില്‍.
ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റത്തിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഇത് ഹൈക്കോടതി ദേവസ്വം ബെഞ്ചും അംഗീകരിച്ചതാണ്. ഒരു വര്‍ഷം ക്ഷേത്രത്തില്‍ ഓഫീസര്മാരയി നിയമിക്കുന്നവരെ അടുത്ത വര്‍ഷം ഗ്രൂപ്പുകളിലെ ഓഫീസുകളിലേക്ക് മാറ്റണം.
ക്ഷേത്രങ്ങളിലെ ചുമതലയുള്ളപ്പോള്‍ ഗുരുതര വീഴ്ച വരുത്തിയവരേയും ഓഡിറ്റിങ്ങില്‍ പ്രതികൂല പരാമര്ശമുള്ളവരേയും ക്ഷേത്രങ്ങളില്‍ നിയമിക്കരുത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേരുള്ളവരേയും ബോര്‍ഡിലേക്ക് അടയ്ക്കേണ്ട തുക കൃത്യസമയത്ത് നല്‍കാത്തവരേയും നിയമിക്കാന്‍ പാടില്ല. ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍.
എന്നാല്‍ ദേവസ്വം കമ്മിഷണര്‍ ഓഫീസിലെത്തിയ കരട് സ്ഥലംമാറ്റ പട്ടികയില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ക്രമക്കേട് നടത്തിയവരുടെ വിവരങ്ങള്‍ മറച്ചുവച്ച് പട്ടിക തയാറാക്കി. ക്രമക്കേട് നടത്തിയെന്ന് അന്വേഷണ റിപ്പോര്ട്ടുള്ളവരും ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയവരും പട്ടികയിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍നിന്നും പണം അപഹരിച്ച ശേഷം കഴിഞ്ഞ മാസം ഓഡിറ്റിങ് തീരുമാനിച്ചപ്പോള്‍ പ്രമുഖ ക്ഷേത്രങ്ങളിലെ നിയമനം പ്രതിക്ഷിച്ചു പണം തിരിച്ചടച്ചവരും പട്ടികയില്‍ കടന്നുകൂടിയെന്നാണു സുചന.
മേജര്‍ ക്ഷേത്രങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ ലക്ഷങ്ങളാണു കൈകാര്യംചെയ്യുന്നത്. വഴിപാടുകള്‍ക്കുള്ള പൂജാദ്രവ്യങ്ങള്‍ വാങ്ങുന്നത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരാണ്. വഴിപാടിനു ഭക്തരില്‍നിന്നും വാങ്ങുന്ന തുകയുടെ പകുതി മാത്രമേ ബോര്‍ഡിന് ലഭിക്കൂ. ബാക്കി തുക പൂജാദ്രവ്യങ്ങള്‍ വാങ്ങി നല്കുന്ന ഉദ്യോഗസ്ഥരാണു കൈകാര്യംചെയ്യുന്നത്. ഈ ക്ഷേത്രങ്ങളിലേക്കള്ള നിയമനത്തിന് 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് കോഴയെന്നാണ് ആരോപണം. വന്‍ ക്രമക്കേട് നടക്കുന്ന നീക്കം പുറത്തായായതോടെ പട്ടിക മരവിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചതായും സൂചനയുണ്ട്.






