
കോട്ടയം: ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാണാനെത്തി. പിണറായി വിജയൻ കുട്ടിയോട് സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദന ഉണ്ടെന്നും അസുഖം മാറുമെന്ന് ശുഭപ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭാഗ്യകരമായ നിലയാണ് അവിടെയുണ്ടായിരുന്നത്. അമ്മ മരണപ്പെട്ടുപോയതാണ്. രണ്ട് കുട്ടികള്‍ക്കും പരുക്ക് പറ്റി. ഈ കുട്ടിക്കാണ് മാരകമായ പരുക്ക്. ഇക്കാര്യത്തില്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ പെട്ടന്ന് തന്നെ സര്‍ക്കാര്‍ സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത് – പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തിൽ സാധാരണ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.
വന്യജീവി പ്രശ്നത്തിൽ ഫലപ്രദമായ നടപടികൾ വേണം. മുൻ സർക്കാർ നേരത്തെ തുടങ്ങിവച്ച ചില പദ്ധതികളുമുണ്ട്. അതിനൊക്കെ തുടർച്ച വേണം. കൂടുതൽ ആപത്തുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ വേണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ് ഫേസ്ബുക്ക് പൂര്‍ണ്ണരൂപം :
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന അങ്ങേയറ്റം ലാഘവപൂർണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനമാണ് ഉയർന്നു വന്നിട്ടുള്ളത്.
വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടരേയുള്ള ആക്രമണങ്ങളും ജീവനഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണം.
ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണം. വന്യജീവി ആക്രമണത്തിൽ കൃഷികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.






