
ന്യൂഡൽഹി: എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. നിങ്ങളാണ് എല്ലാമെന്ന് കരുതരുത്. താനാണ് ജനറൽ സെക്രട്ടറി ആര് വരണമെന്നും വരേണ്ടയെന്നും ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ല എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുന്ന വേളയിലായിരുന്നു ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹി എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഡല്‍ഹിയിലെ മന്നം സ്മൃതിയില്‍ എല്ലാവര്‍ക്കും വരാമെന്നും വ്യക്തമാക്കി. മന്നത്ത് പദ്മനാനെയും,ശ്രീനാരായണ ഗുരുവിനെയും ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ സനാധന ധർമ്മമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദില്ലിയിലെ സ്മൃതിമണ്ഡലത്തിൽ ജാതി മത ഭേദങ്ങളുണ്ടാകില്ല. എല്ലാവർക്കും വരാനുള്ള ഇടമാണ് മന്നം സ്മൃതി . ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എൻഎസ്എസ്കാരോടുള്ള അഭ്യർത്ഥനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയത് സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും മാത്രം ശ്രമം കൊണ്ടല്ലെന്നും അത് മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്‌നം കൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾക്ക് മറുപടിയെന്നോണമായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം. ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ പ്രതികരണം നടത്തി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകില്‍ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കും അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൽഹി എൻഎസ്‌എസ് കൂട്ടായ്മയാണ് സ്മൃതിമണ്ഡപവും മന്നത്ത് പദ്മനാഭന്റെ പ്രതിമയും സ്ഥാപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. ഔദ്യോഗിക എൻഎസ്‌എസ്‌സുമായി ഈ കൂട്ടായ്മയ്ക്ക് ബന്ധമില്ല.






