
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും, 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്.
ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമായിരിക്കും ഇനി പരിശോധന നടത്തുക. രോഗബാധിതൻ സഞ്ചരിച്ച വഴികൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്തുവിടും.റൂട്ട് മാപ്പ് തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് പറഞ്ഞു.
രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിൽ, രണ്ട് സാധ്യതകളാണ് പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്ത ഗോഡൗണിൽ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ . രോഗി സന്ദര്‍ശിച്ച ഗോഡൗണില്‍ നിന്നും വീട്ടുവളപ്പില്‍ നിന്നും ശേഖരിച്ചു കഴിച്ച സപ്പോര്‍ട്ടയില്‍ നിന്നോ ആവാം നിപ പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.
അതേസമയം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാണ് തീരുമാനം. ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി പരിശോധന നടത്തുകയും രോഗലക്ഷണം ഉള്ളവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.






