
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി കെ മുരളീധരന്റെ പഴയ നിപ പരാമർശം ചർച്ചയാകുന്നു. ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയു’മെന്ന കെ. മുരളീധരന്റെ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. മുൻ ആരോഗ്യമന്ത്രി വീണാ ജോർജും കെ. മുരളീധരന്റെ പ്രസംഗത്തെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു.
കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.
‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ. വവ്വാല് ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല് ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം. ഭരിക്കുന്നവന് ശരിയല്ല. അതുകൊണ്ട് തന്നെയാണ്’- കെ മുരളീധരന് പറഞ്ഞത് .
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരന് നടത്തിയ പ്രസംഗം ഇന്ന് പലരും തനിക്ക് അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ എന്നാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നില്ക്കുക എന്നതാണ് ഇടതുപക്ഷസമീപനമെന്നും അവര്‍ കുറിച്ചു.
അതേസമയം കെ മുരളീധരന്റെ അന്നത്തെ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണമെന്നും അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.






