
ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരങ്ങളിലൊന്നായ എയർ ഇന്ത്യ AI-171 അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഞെട്ടൽ മാറാതെ വിശ്വാസ് കുമാർ രമേഷ്. അപകടത്തിൽനിന്ന് അവിശ്വസനീയമായി രക്ഷപെട്ട ഏകവ്യക്തിയാണ് വിശ്വാസ്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ നിന്ന് ജീവിക്കാനായി ഏതോ അദൃശ്യ ശക്തി തെരഞ്ഞെടുത്തതുപോലെയായിരുന്നു വിശ്വാസിന്റെ രക്ഷപെടൽ. എന്നാൽ, വിശ്വാസിന്റെ ഇന്നത്തെ ജീവിതം സുഖകരമാണോ?
തന്നെ അത്ഭുത മനുഷ്യനായിട്ടായിരിക്കും പുറംലോകം കാണുന്നത്. എന്നാൽ, അടച്ച വാതിലിനു പിന്നിൽ താൻ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ആർക്കുമറിയില്ല എന്നും വിശ്വാസ് പറഞ്ഞു. 260 പേരുടെ ജീവനപഹരിച്ച ആ ദാരുണമായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു എങ്കിലും ഇപ്പോഴും ഓർമ്മകൾ തന്നെ വേട്ടയാടുകയാണെന്ന് വിശ്വാസ് പറയുന്നു. അപകടത്തിന്റെ ശാരീരിക പരിക്കുകൾ മാറിയെങ്കിലും ഇപ്പോഴും ഉറക്കമില്ലായ്മയും കടുത്ത ഉത്കണ്ഠയും ആ ഭീകരമായ ഓർമ്മകളും തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ജൂൺ 12-നായിരുന്നു അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. ടേക്ക്-ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് കാമ്പസിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും തത്സമയം മരിച്ചു. കൂടാതെ സ്ഥലത്തുണ്ടായിരുന്ന 19 പേർക്കും ജീവൻ നഷ്ടമായി. ഈ ദുരന്തത്തിലാണ് വിശ്വാസ് കുമാറിന്റെ സഹോദരൻ അജയ് കുമാർ രമേഷും മരണപ്പെട്ടത്. ഇന്ത്യയിലെ കുടുംബത്തെ സന്ദർശിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു ബ്രിട്ടീഷ് പൗരത്വമുള്ള ഇരുവരും.
തകർന്ന വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ചോരയൊലിപ്പിച്ചു കൊണ്ട് വിശ്വാസ് കുമാർ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ അന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ചുറ്റും മൃതദേഹങ്ങൾ മാത്രം കണ്ടപ്പോൾ ഭയന്നുപോയെന്നും അവിടെനിന്നും എങ്ങനെയോ ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് അദ്ദേഹം അന്ന് ആശുപത്രി കിടക്കയിൽ വെച്ച് പറഞ്ഞത്. സഹോദരന്റെ വിയോഗം ഉണ്ടാക്കിയ ആഘാതത്തിന് പുറമെ വലിയ സാമ്പത്തിക പ്രതിസന്ധിയും വിശ്വാസിന്റെ കുടുംബത്തെ തളർത്തി. ഇന്ത്യയിൽ ഒരു മത്സ്യബന്ധന ബിസിനസ്സിൽ ഇരുവരും ചേർന്ന് വലിയൊരു തുക നിക്ഷേപിച്ചിരുന്നു. അജയന്റെ മരണത്തോടെ ആ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലായി.
അതേസമയം, അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പുതിയ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘം തയ്യാറെടുക്കുകയാണ്. വിമാനം ഉയർന്നുപൊങ്ങി 32 സെക്കൻഡുകൾക്കകം രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം പെട്ടെന്ന് നിലച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എഞ്ചിൻ ഓഫാക്കിയതിനെക്കുറിച്ച് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണങ്ങൾ കോക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും, എന്തുകൊണ്ടാണ് ഇന്ധന വിതരണം തടസ്സപ്പെട്ടതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.






