
എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നായികനിരയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് അമല. ഭരതനാട്യം നര്‍ത്തകി കൂടിയായ മലയാളത്തിന്റെ സ്വന്തം സൂര്യപുത്രി തന്റെ സൗന്ദര്യം കൊണ്ടും അഭിനയപാടവം കൊണ്ടുമാണ് പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്തത്. ജയിലിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ എത്തിച്ചേരുന്ന ‘ഉള്ളടക്ക’ത്തിലെ രേഷ്മയും, കുറുമ്പും പൊട്ടിത്തെറിയും വേദനയും സന്തോഷവും ഭ്രാന്തുമെല്ലാം കണ്ണുകളില്‍ നിറച്ച ‘എന്റെ സൂര്യപുത്രി’യിലെ മായ വിനോദിനിയെയും ഒരേ വര്‍ഷം തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച് കൈയടി നേടിയ താരമാണ് അമല.
വിവിധ ഭാഷകളില്‍ പറന്നുനടന്ന് അഭിനയിച്ച് കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അമല, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അക്കിനേനി നാഗാര്‍ജുനയെ വിവാഹം ചെയ്തത്. സിനിമാകുടുംബത്തിലേക്ക് ചേക്കേറിയ അമല പിന്നീട് പ്രാധാന്യം നല്‍കിയത് കുടുംബത്തിനാണ്. തെലുങ്കിലെ പവര്‍ കപ്പിള്‍സായ ഇവര്‍ വിവാഹിതരായിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. അമലയുടെ സമർപ്പണത്തിലും കൃത്യനിഷ്ഠയിലും വളരെയധികം ആകൃഷ്ടനായിട്ടാണ് താന്‍ അമലയെ വിവാഹം ചെയ്തതെന്ന് നാഗാർജുന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു കുറവും വരാതൊയാണ് തന്നെ സംരക്ഷിക്കുന്നതെന്നും തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നാഗാർജുനയ്ക്ക് നിർണായക പങ്കുണ്ടെന്നും അമലയും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നാഗാര്‍ജുനയുമായുള്ള ദാമ്പത്യജീവിതത്തില്‍ ഒരു വര്‍ഷം കൂടി പിന്നിടുന്ന സന്തോഷം പങ്കിടുകയാണ് അമല അക്കിനേനി.
‘‘നാഗാർജുനയുമായുള്ള വിവാഹശേഷം ഒരിക്കലും വിരസമായ ഒരു നിമിഷം ഉണ്ടായിട്ടില്ല, ഞങ്ങളുടെ വിവാഹവാര്‍ഷികത്തില്‍ സ്നേഹം നല്കിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി...’’ എന്നാണ് നാഗാര്‍ജുനയ്ക്ക് ഒപ്പമുള്ള പ്രണയാതുരമായ ചിത്രം പങ്കിട്ട് അമല അക്കിനേനി കുറിച്ചത്. ഒരു റൊമാന്റിക് ഡിന്നര്‍ ഡേറ്റില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന അമലയെ പ്രണയാതുരനായി നോക്കിയിരിക്കുന്ന നാഗാര്‍ജുനയെ ചിത്രത്തില്‍ കാണാം. ഖുശ്ബു അടക്കമുള്ള താരങ്ങളും നിരവധി ആരാധകരും താരദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്.
വിവാഹമോചിതനും ഒരു ആൺകുഞ്ഞിന്റെ പിതാവുമായ നാഗാർജുനയെ വിവാഹം ചെയ്യുമ്പോൾ അമലയ്ക്ക് ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു പ്രായം. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. ശേഷം അമല അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത് കുടുംബജീവിതത്തിന് ശ്രദ്ധ നല്കി.
നാഗാര്‍ജുനയെ വിവാഹം ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ് മകന് അഖില്‍ അക്കിനേനി ജനിച്ചതോടെ അമല അക്കിനേനി പൂര്‍ണമായും സിനിമയില്‍നിന്ന് ഉള്‍വലിഞ്ഞു. പിന്നീട് കുടുംബകാര്യങ്ങളും സാമൂഹിക പ്രവര്‍ത്തനവുമൊക്കെയായി തിരക്കിലായി അമല. പക്ഷി-മൃഗാദികള്ക്കുള്ളൊരു ഷെല്‍ട്ടറായ ഹൈദരാബാദിലെ ബ്ലൂ ക്രോസ് എന്ന സംഘടനയുടെ സഹസ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് അമല. അതിനൊപ്പം അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ കോളേജ് ഓഫ് ഫിലിം ആന്‍ഡ് മീഡിയയുടെ ഡയറക്ടര്‍ കൂടിയാണ് താരം.
ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. അതിനു ശേഷം കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലെ അഡ്വ.ആനി ജോണ്‍ തറവാടി എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലും താരം വരവറിയിച്ചു. അതിനൊപ്പം ഹിന്ദിയില്‍ കര്വാന്, ഹമാരി അധൂരി കഹാനി തുടങ്ങിയ സിനിമകളിലും അമല അഭിനയിച്ചു. മികച്ച കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമകള്‍ വേണ്ടെന്ന് വയ്ക്കില്ല എന്ന തീരുമാനത്തിലാണ് താരമിപ്പോള്‍.






