
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ഇന്ത്യൻ വംശജനായ 26-കാരൻ കുത്തേറ്റു മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ഗുർഭേജ് സിംഗ് (26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നോർത്ത് റോഡും ഡോർമേഴ്സ് വെൽസ് ലെയിനും ചേരുന്ന ജംഗ്ഷന് സമീപമാണ് ഇയാൾക്ക് കുത്തേറ്റത്. ലണ്ടനിൽ മലയാളി വിദ്യാർത്ഥികളടക്കം ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നിരിക്കുന്നത്.
സംഭവസ്ഥലത്തുനിന്നും മുപ്പതുകളായ മറ്റൊരു യുവാവിനും പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഗുർഭേജ് സിംഗ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാൻ ക്രൗഡ് ഫണ്ടിംഗിനെയാണ് ആശ്രയിക്കുന്നത്. ഗുർഭേജ് സിംഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മരണാനന്തര ചടങ്ങുകൾക്കുമായി സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് 'GoFundMe' വഴി ധനസമാഹരണം ആരംഭിച്ചു. 16,000 യൂറോ ലക്ഷ്യമിട്ട് തുടങ്ങിയ കാമ്പയിനിൽ ഇതിനകം തന്നെ 737 പേരിൽ നിന്നായി 11,114 യൂറോയോളം ലഭിച്ചുകഴിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഏഴ് പേരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരിൽ ആറ് പേരെ തെളിവുകളില്ലാത്തതിനാൽ വിട്ടയച്ചു. ഒരാൾക്ക് പിന്നീട് ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉള്ളവരും ദൃക്സാക്ഷികളും വിവരങ്ങൾ കൈമാറി അന്വേഷണവുമായി സഹകരിക്കണമെന്ന് മെട്രോപൊളിറ്റൻ പോലീസ് അഭ്യർത്ഥിച്ചു.






