
മസ്കറ്റ്: ഞായറാഴ്ച രാവിലെ ഒമാൻ തീരത്ത് 14 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ച ഒരു പായ്ക്കപ്പൽ മുങ്ങാൻ തുടങ്ങിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായമോ പരിക്കുകളോ സംഭവിച്ചതായി പ്രാഥമിക വിവരമില്ല. അപകടത്തെക്കുറിച്ച് യുഎസ് നാവികസേനയാണ് ഇന്ത്യൻ നാവികസേനയ്ക്ക് വിവരം നൽകിയത്. ഇന്ത്യൻ നാവികസേനയും യുഎസ് നാവികസേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എം എസ് വി വിരാട് 1 എന്ന് പായ്ക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.
അപകടമുണ്ടാവുമ്പോൾ പായ്ക്കപ്പൽ റാസ് അൽ ഹദ്ദിന് കിഴക്ക് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, യുഎസ് നാവികസേനയുടെ പി-8 മാരിടൈം പട്രോളിംഗ് വിമാനം ഈ അടിയന്തര സാഹചര്യത്തോട് പ്രതികരിക്കുകയും തീരദേശ അധികൃതരെയും ഇന്ത്യൻ നാവികസേനയെയും വിവരം അറിയിക്കുകയും ചെയ്തു.
വിമാനത്തിൽ നിന്ന് കപ്പലിന് സമീപം ഒരു ലൈഫ് റാഫ്റ്റ് (രക്ഷാബോട്ട്) താഴേക്ക് ഇട്ടുകൊടുത്തു. തുടർന്ന് ജീവനക്കാർ സുരക്ഷിതമായി അതിൽ കയറുന്നത് നിരീക്ഷിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. സമീപത്തുണ്ടായിരുന്ന 'എംവി ജബൽ അലി 9' എന്ന ചരക്കുകപ്പലിന്റെ സഹായം ഏകോപിപ്പിക്കാനും യുഎസ് നാവികസേന മുൻകൈയെടുത്തു. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ സ്ഥാനത്തേക്ക് തങ്ങളുടെ യാത്രാമാർഗ്ഗം തിരിച്ചുവിട്ട് മുന്നോട്ട് പോകാൻ ഈ കപ്പലിനോട് ആവശ്യപ്പെടുകയായിരുന്നു. സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാകയേന്തിയ ഈ ചരക്കുകപ്പൽ ഒമാനിലെ സോഹാറിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടയിലാണ് രക്ഷാപ്രവർത്തനത്തിനായി വിളിക്കപ്പെട്ടത്. എംവി ജബൽ അലി 9 നിലവിൽ അപകടത്തിൽപ്പെട്ട ബോട്ടിന് സമീപത്തുണ്ട്, ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കാരണം ഒമാൻ, ഹോർമുസ് കടലിടുക്ക് എന്നിവയ്ക്ക് സമീപമുള്ള വാണിജ്യ കപ്പൽ ഗതാഗതം തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ രക്ഷാപ്രവർത്തനം നടക്കുന്നത്. മേഖലയിൽ യുഎസ് നാവികസേന പലാവു പതാകയുള്ള 'എംടി സെറ്റെബെല്ലോ' എന്ന കപ്പലിന് നേരെ ആക്രമണം നടത്തുകയും മൂന്ന് ഇന്ത്യൻ പൗരന്മാർ മരിക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.






