
തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡിന് വൻ തിരിച്ചടി. വിവാദമായ മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ 'ഉമീദ്' പോർട്ടലിൽ ഏകപക്ഷീയമായി രജിസ്റ്റർ ചെയ്ത നടപടിയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വഖഫ് ബോർഡിനോട് വിശദീകരണം തേടി. അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. മുനമ്പത്തെ 404 ഏക്കറോളം വരുന്ന ഭൂമി നിലവിലുള്ള വഖഫ് നിയമങ്ങളോ കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങളോ പാലിക്കാതെയാണ് പോർട്ടലിൽ ചേർത്തതെന്ന് കാണിച്ച് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് വിശദമായ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രാലയം വഖഫ് ബോർഡിന് നോട്ടീസ് അയച്ചത്.
നാളെ ചേരുന്ന വഖഫ് ബോർഡ് യോഗത്തിനു ശേഷം മറുപടി നൽകാമെന്ന് ബോർഡ് ചെയർമാൻ കെ.എസ് ഹംസ വ്യക്തമാക്കി. മുനമ്പം ഭൂമി വഖഫ് ഭൂമി രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടലിൽ ചേർത്തതിന്റെ കാരണം, തേടിയാണ് നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട് വഖഫ് ബോർഡ് നിയമോപദേശവും തേടിയിട്ടുണ്ട്.
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതിയിലാണ് കേരള വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. കേസ് നിലനിൽക്കുന്നതിനാൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ബിജെപിയും അനുകൂല കക്ഷികളും ഹൈക്കോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിച്ചിരുന്നു.
നിയമപരമായ ബാധ്യതയാണ് ഭൂമി രജിസ്റ്റർ ചെയ്യുക എന്നത്. അതിനാലാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കോടതി വിധിക്ക് അനുസരിച്ചായിരിക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കെന്ന് തീരുമാനിക്കുക എന്നാണ് വഖഫ് ബോർഡിന്റെ ഇപ്പോഴത്തെ നിലപാട്.






