
ന്യൂയോര്‍ക്ക്: ലോകകപ്പില്‍ കായികപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇറാന് സമനില. രണ്ടു തവണ പിന്നിലായ ശേഷമാണ് കരുത്തുറ്റ തിരിച്ചുവരവിലൂടെ ഇറാന് 2-2 എന്ന സ്കോറിന് കളി സമനിലയിലാക്കിയത്.
മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ കണ്ടത്. കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ എലിജ ജസ്റ്റ് ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ റാമിന് റെസയാന്‍ നേടിയ ഗോളിലൂടെ ഇറാന് മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ടാം പകുതിയില്‍ എലിജ ജസ്റ്റ് വീണ്ടും വലകുലുക്കിയതോടെ (21) ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 64-ാം മിനിറ്റില്‍ മുഹമ്മദ് മൊഹെബി നേടിയ മിന്നും ഹെഡ്ഡര്‍ ഗോള്‍ ഇറാന് വിലപ്പെട്ട ഒരു പോയിന്റ് നേടിക്കൊടുത്തു.
മത്സരത്തിന് വേദിയായ ന്യൂയോര്‍ക്കില്‍ കളി നടക്കുമ്പോഴും സ്റ്റേഡിയത്തിന് പുറത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം വലിയ പ്രതിസന്ധിയിലായിരുന്നു. ഇത് അമേരിക്കയിലെ ഇറാന് പ്രവാസി സമൂഹത്തെ രണ്ട് ചേരിയിലാക്കി മാറ്റിയിട്ടുണ്ട്.
മത്സരത്തിന് മുന്നോടിയായി നൂറുകണക്കിന് ഇറാനിയന്‍ അമേരിക്കക്കാര്‍ സ്റ്റേഡിയത്തിന് പുറത്ത് ഒത്തുകൂടി ടെഹ്റാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു. വിപ്ലവത്തിന് മുന്‍പുള്ള 'സിംഹവും സൂര്യനും' അടയാളപ്പെടുത്തിയ പതാകകള്‍ വീശിയാണ് അവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം, മറ്റൊരു വിഭാഗം പ്രവാസികള്‍ ടീമിനെ പിന്തുണയ്ക്കാനായി നഗരമധ്യത്തിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
കളി തുടങ്ങുന്നതിന് മുന്‍പ് ഇറാന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഗാലറിയില്‍ നിന്ന് അനുകൂലിച്ചുള്ള ആര്‍പ്പുവിളികളും ഒപ്പം തന്നെ ശക്തമായ കൂവലുകളും ഉയര്‍ന്നു കേട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഈ പ്രതിഷേധ പതാകകള്‍ സ്റ്റേഡിയത്തില്‍ ഉപയോഗിക്കുന്നത് വിലക്കിയ ഫിഫയുടെ തീരുമാനം കോടതി ശരിവെച്ചിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ചില കാണികള്‍ സ്റ്റേഡിയത്തിന്റെ മുന്‍നിരകളില്‍ വലിയ 'ലയണ്‍ ആന്‍ഡ് സണ്‍' പതാകകള്‍ ഉയര്‍ത്തിപ്പിടിച്ചു.
യു.എസ്, ഇസ്രായേല്‍ സേനകളുമായി ഇറാന് നടത്തുന്ന യുദ്ധം കാരണം ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ താളം തെറ്റിയിരുന്നു. പരിശീലന ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റേണ്ടി വന്നതും, ഇറാന്റെ ചില ഫുട്ബോള്‍ ഭാരവാഹികള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വിസ നിഷേധിച്ചതും ടീമിന് തിരിച്ചടിയായി. ഇപ്പോഴത്തെ ഭരണകൂടത്തെയല്ല, മറിച്ച് ഇറാന്റെ ജനങ്ങളെയും കായികതാരങ്ങളെയും എങ്ങനെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ പ്രവാസി സമൂഹത്തിനിടയില്‍ ഇപ്പോഴും ഭിന്നസ്വരങ്ങള്‍ നിലനില്‍ക്കുകയാണ്.






