
മലയാള സിനിമയില്‍ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ, മലയാളത്തിന്റെ ആദ്യത്തെ മഹാനടനായിരുന്നു സത്യന്‍. മഹാനടനെന്നും അഭിനയ ചക്രവര്‍ത്തിയെന്നും സ്വാഭാവികാഭിനയത്തിന്റെ സ്കൂളെന്നുമെല്ലാം സത്യൻ മാഷിനെ വിലയിരുത്തുന്നവരുണ്ട്. സത്യനില്ലാത്ത ഒരു മലയാള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതേസമയം തന്നെ അഭിനയകലയിലൂടെ ദുഃഖത്തിൽ ആഴ്ത്തുകയും ചെയ്ത വെള്ളിത്തിരയിൽ അത്ഭുതങ്ങൾ കാട്ടിക്കൊടുത്ത അനശ്വരനായകന്‍ പെട്ടെന്നൊരു ദിവസം പെയ്തൊഴിഞ്ഞു. പെട്ടെന്നുള്ള ആ വേര്‍പാട് സത്യമെന്ന് വിശ്വസിക്കാൻ പ്രേക്ഷകര്‍ നന്നേ പാടുപെട്ടു. വെള്ളിത്തിരയില്‍ ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഓർമയുടെ സ്ക്രീനിലേക്ക് സത്യൻ മാഷ് നടന്നുകയറിയത്.
ഇപ്പോഴിതാ സത്യൻ മാസ്റ്ററുടെ 55-ാം ഓർമദിനത്തിൽ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കിടുകയാണ് മലയാള സിനിമയിൽ നിറഞ്ഞു നില്‍ക്കുന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. താൻ ഒരു രോഗിയാണെന്ന് സമ്മതിക്കാൻ ഒരിക്കലും സത്യൻ മാഷ് തയ്യാറായിരുന്നില്ലെന്നും മലയാള സിനിമയുടെ എന്നെന്നേക്കുമായുള്ള തീരാ നഷ്ടമായിരുന്നു അതെന്നും ജനഹൃദയങ്ങളിൽ പക്ഷേ അദ്ദേഹം ഇന്നും സൂര്യതേജസ്സോടെ ജീവിക്കുന്നെന്നും കുറിക്കുകയാണ് സിദ്ധു പനയ്ക്കല്‍.
‘‘സത്യൻ മാസ്റ്റർ...
ഇതൊരു അനുഭവക്കുറിപ്പല്ല. വായിച്ചും കേട്ടും അനുഭവസ്ഥർ പറഞ്ഞുമുള്ള അറിവാണ്. കെ.എം.കെ മേനോൻ എന്നൊരു നിർമാതാവുണ്ടായിരുന്നു. ഒരുപാട് മലയാളം തമിഴ് സിനിമകളിലും തമിഴ് സീരിയലുകളിലും അഭിനയിച്ചുകൊണ്ടിരിരുന്ന നടൻ രവികുമാറിന്റെ അച്ഛൻ. (രവികുമാർ രണ്ടുവർഷം മുൻപ് അന്തരിച്ചു) അദ്ദേഹം പുതിയൊരു സിനിമയെടുക്കാൻ തീരുമാനിച്ചു. കെ ബാലകൃഷ്ണന്റെ കഥ. സിനിമയുടെ പേര് ‘ത്യാഗസീമ’. തിരുവനന്തപുരം ജില്ലയിലെ ആറാമട സ്വദേശി മാനുവൽ സത്യനേശൻ നാടാരും തിരുവനന്തപുരം ജില്ലയിലെത്തന്നെ ചിറയിൻകീഴ് സ്വദേശി ഷാഹുൽഹമീദ് അബ്‌ദുൾഖാദറും അഭിനയിക്കാനെത്തി. പൂർത്തീകരിക്കാനാവാതെപോയ ഈ സിനിമയിലൂടെ ഇവർ രണ്ടുപേരും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിനോക്കി.
മാനുവൽ സത്യനേശൻ നാടാർ എന്ന നീളൻ പേര് സത്യൻ എന്ന് ചുരുക്കി മെരിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രമണ്യം. അബ്‌ദുൾഖാദറിനെ പ്രേംനസിറെന്ന് പുനർനാമകരണം ചെയ്തതു തിക്കുറിശി സുകുമാരൻ നായർ. ഇവർ രണ്ടുപേരും പിന്നീട് മലയാള സിനിമയുടെ നേടുംതൂണുകളായി മാറുകയും ചെയ്തു.
ഇന്ന് ജൂൺ 15, അവകാശികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അഭിനയസിംഹാസനത്തിന്റെ അധിപൻ വിടപറഞ്ഞിട്ട് 55 വർഷമാകുന്നു...
അഭ്രപാളികളിലെ സുന്ദരരൂപമെന്ന സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായ രൂപത്തോടെയും ഭാവത്തോടെയും കടന്ന് വരികയും നടനമേന്മകൊണ്ട് സിനിമാരംഗം കൈപിടിയിലൊതുക്കുകയും ചെയ്ത സത്യൻ മാസ്റ്റർ അരങ്ങൊഴിഞ്ഞിട്ട് 55 വർഷം.
മൂന്ന് മാസത്തെ അദ്ധ്യാപകജീവിതം, ഹജൂർകച്ചേരിയിലെ ഗുമസ്തപ്പണി, സൈനീകസേവനം, വിമുക്തഭടന് സബ്ഇൻസ്‌പെക്ടർ ആയി പോലീസിൽ നിയമനം.അങ്ങിനെ ജോലികൾ പലതുമായി മാറുമ്പോഴും അട്ടകുളങ്ങര സ്കൂളിലെ അനിവേഴ്സറിക്കവതരിപ്പിച്ച നാടകത്തിലെ കയ്യടിനേടിയ നായകനിൽ തുടങ്ങി വി.ജെ.ടി ഹാളിൽ, ബംഗാളി നോവലിന്റെ നാടക രൂപമായ ദുർഗേശനന്ദിനിയിലെ ജഗൽസിംഹനായും തിളങ്ങിയ നടനക്കരുത്തിന് പകരമാവാൻ, സംതൃപ്തി നൽകാൻ ഈ ഉദ്യോഗങ്ങൾക്കൊന്നും സാധ്യമാവില്ല എന്ന് തോന്നിതുടങ്ങി.
ചാരംമൂടിക്കിടന്ന അഭിനയത്തിന്റെ കനൽ തെളിഞ്ഞുകത്താൻ തുടങ്ങിയപ്പോൾ അതിന്റെ പ്രകാശം ത്യാഗസീമ വരെയെത്തി. നിർഭാഗ്യവശാൽ ആ സിനിമ പൂർത്തിയായില്ല. കെ. ബാലകൃഷ്ണൻ ആയിരുന്നു അതിന്റെ റൈറ്റർ. മെരിലാന്റ് സുബ്രമണ്യം മുതലാളി കെ.പി കൊട്ടാരക്കരയുടെ തിരക്കഥയിൽ ഒരു സിനിമ എടുക്കാൻ ഒരുങ്ങുന്നു. ബാലകൃഷ്ണൻ ത്യാഗസീമയുടെ എടുത്ത ചില ഭാഗങ്ങൾ സുബ്രമുണ്യത്തെ കാണിച്ചു. കരിവീട്ടിയുടെ നിറവും കാരിരുമ്പിന്റെ കരുത്തുമുള്ള നടനെ ഇഷ്ടപ്പെട്ടു സുബ്രമുണ്യത്തിന്. ‘ആത്മസഖി’യിലേക്ക് സത്യനേശൻ തിരഞ്ഞെടുക്കപ്പെട്ട് പേര് ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു..
1952 ൽ ആത്മസഖി റിലീസ് ആവുകയും വലിയസാമ്പത്തീക വിജയം നേടുകയും ചെയ്തിരുന്നു...1971 ജൂണിൽ ഇങ്കിലാബ് സിന്താബാദ് എന്ന സിനിമയുടെ സെറ്റിൽ നിന്ന് സ്വയം കാറോടിച്ചു് കെ.ജെ ഹോസ്പിറ്റലിൽ എത്തും വരെ അഭിനയത്തിന്റെ ആ അശ്വമേധം തുടർന്നു. മലയാളത്തിന് അംഗീകാരത്തിന്റേയും, പുരസ്ക്കാരത്തിന്റെയും നാൾവഴികളായിരുന്നു...അദ്ദേഹത്തിന്റെ അഭിനയ കാലഘട്ടം.
കേന്ദ്രഗവണ്മെന്റിന്റെ പല പുരസ്കാരങ്ങളും ആദ്യമായി മലയാളത്തിന് ലഭിച്ചതും സത്യൻ മാസ്റ്റർ അഭിനയിച്ച സിനിമകളിലൂടെയാണ്.
നീലക്കുയിൽ ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളിമെഡൽ മലയാളത്തിന് സമ്മാനിച്ചു. സൗത്ത്ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റിന്റെ സ്വർണമെഡൽ ചെമ്മീനിലൂടെ കേരളക്കരയിലെത്തി. സംസ്ഥാനസർക്കാർ ആദ്യമായി സിനിമയ്ക്കു അവാർഡ് കൊടുക്കാൻ തീരുമാനിച്ചപ്പോൾ നല്ല നടൻ ആരെന്നതിനു ഒരു തർക്കവും ഉണ്ടായില്ല.
‘നീലക്കുയിലി’ലെ ശ്രീധരൻ മാസ്റ്റർ, ‘ചെമ്മീനി’ലെ പളനി, ‘മുടിയനായ പുത്രനി’ലെ രാജൻ, ‘ഡോക്ടർ’ റിലെ രാജേന്ദ്രൻ, ‘ഓടയിൽ നിന്നി’ലെ പപ്പു, ‘കായകുളം കൊച്ചുണ്ണി’യിലെ കൊച്ചുണ്ണി, ‘അശ്വമേധ’ത്തിലെ ഡോക്ടർ തോമസ്, ‘യക്ഷി’യിലെ പ്രൊഫസർ ശ്രീനി, ‘അടിമ’കളിലെ അപ്പുകുട്ടൻപിള്ള, ‘അന്വേഷിച്ചു കണ്ടെത്തിയില്ല’യിലെ ക്യാപ്റ്റൻ തോമസ്, ‘കടൽപ്പാല’ത്തിലെ ഡബിൾ റോൾ നാരായണകൈമളും മകൻ രഘുവും, ‘വാഴ്‌വേമായ’ത്തിലെ സുധി, ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ചെല്ലപ്പൻ, ‘മൂലധന’ത്തിലെ രവി, ‘ഒരു പെണ്ണിന്റെ കഥ’യിലെ മാധവൻതമ്പി ഇനിയും എത്രയോ വേഷങ്ങൾ....
ഈ താരം ഒഴിഞ്ഞ സിംഹാസനത്തിൽ ഈ കഥാപാത്രങ്ങൾ നിറഞ്ഞിരിക്കുന്നത്കൊണ്ടാവാം ആ സിംഹാസനത്തിൽ ഒരു പുന:പ്രതിഷ്ട നടക്കാതെ പോയത്. കല്പന എന്ന സിനിമയുടെ സെറ്റിൽ ഷീലയുമായി ഒരു കോമ്പിനേഷൻ സീൻ കഴിഞ്ഞ ഉടനെ തളർന്നു വീഴുകയായിരുന്നു ഈ അതുല്യ നായകൻ. അല്പസമയത്തിനുള്ളിൽ ഉഷാർ ആവുകയും അഭിനയം തുടരുകയും ചെയ്തു.
ശാരദ സ്റ്റുഡിയോയിൽ സ്ത്രീ സിനിമയുടെ ഷൂട്ടിങ്ങിനിടയിലും ഇതു സംഭവിച്ചു. വീണ്ടും ഒരു സെറ്റിൽ ഇതാവർത്തിച്ചപ്പോൾ സുഹൃത്തും കെ.ജെ ഹോസ്പിറ്റൽ ഉടമയുമായ ജഗദീശനെ സമീപിച്ചു. രക്തത്തിൽ ചെറിയ കുഴപ്പങ്ങൾ ഉണ്ട്. ഇടക്ക് തളർച്ചതോന്നുമ്പോൾ ജഗദീശന്റെ അടുത്ത്പോയി രക്തംമാറ്റി തിരിച്ചെത്തി അഭിനയം തുടരും. താൻ ഒരു രോഗിയാണെന്ന് സമ്മതിക്കാനൊന്നും ആ തന്റേടി തയ്യാറായിരുന്നില്ല. ഡോക്ടർമാർക്ക് സംഗതിയുടെ ഗൗരവം മനസിലായിക്കഴിഞ്ഞിരുന്നു. 1971 ജൂണിൽ ‘ഇങ്കിലാബ് സിന്ദാബാ’ദിന്റെ സെറ്റിൽ നിന്ന് ഹോസ്പിറ്റലിൽ എത്തിയ സത്യൻമാസ്റ്ററെ അരമണിക്കൂർ നേരത്തെ പരിശോധനകൾക്ക്ശേഷം ജഗദീശൻ അവിടെ അഡ്മിറ്റ് ചെയ്തു. ജൂൺ 12, 13, 14 തീയതികളിൽ രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. വെല്ലൂരിൽ നിന്നടക്കമുള്ള ഡോക്ടർമാരുടെ വിദക്ദ്ധസംഘം കിണഞ്ഞു പരിശ്രമിച്ചിട്ടും, അന്നേവരെയുള്ള വൈദ്യശാസ്ത്രത്തിന്റെ മുഴുവൻ മികവും പ്രയോഗിച്ചിട്ടും ആ ജീവൻ നിലനിർത്താനായില്ല.
15 ന് രാവിലെ 4.10 ന് ജീവന്റെ ആ വെളിച്ചം സ്വർണ്ണചിറകടിച്ചു സ്വർഗത്തിലേക്ക് പറന്നകന്നു...മലയാള സിനിമയുടെ എന്നെന്നേക്കുമായുള്ള തീരാ നഷ്ടം...പക്ഷെ ജനഹൃദയങ്ങളിൽ അദ്ദേഹം ഇന്നും സൂര്യതേജസ്സോടെ ജീവിക്കുന്നു...’’ എന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ കുറിച്ചത്. നിരവധി ആരാധകര്‍ ഈ അതുല്യകലാകാരനെ ഓര്‍മ്മിച്ചും സ്മരിച്ചും കുറിപ്പുകള്‍ പങ്കിടുന്നുണ്ട്.






