
പാലക്കാട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം വടകരയിലെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമമാണെന്ന് വടകര പാര്‍ലമെന്റ് അംഗം ഷാഫി പറമ്പില്‍. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, ഭരണപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
ഈ ആസൂത്രണം സിപിഐഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ താഴെത്തട്ടിലുള്ള ഏതെങ്കിലും അണികളുടെ മാത്രം ചിന്തയില്‍ ഉണ്ടായതല്ലെന്നും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ പൂര്‍ണ്ണമായ അറിവോടെ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ തെളിയിക്കാമായിരുന്ന ഈ കേസ്, പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തോളമാണ് നീട്ടിക്കൊണ്ടുപോയത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പിന്നില്‍ പാര്‍ട്ടിക്കാരും നേതാക്കളുമാണെന്ന് വ്യക്തമായതിനാലാണ് ഭരണകൂടം മനഃപൂര്‍വ്വം കാലതാമസം വരുത്തിയതെന്നും ആരോപിച്ചു.
തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ വേണ്ടി മാത്രം ചെയ്ത കാര്യമല്ല ഇതെന്നും നാടിന്റെ ഒത്തൊരുമയും മതസൗഹാര്‍ദ്ദവും ഇല്ലാതാക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ നീക്കമാണെന്നും പറഞ്ഞു. ഇതിന് മുന്‍പും ഇത്തരം തന്ത്രങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 'മാഷാ അള്ളാ' സ്റ്റിക്കര്‍ വിവാദവും, ഫസല്‍ വധത്തിന് ശേഷം ക്ഷേത്രപരിസരത്ത് തൂവാല ഉപേക്ഷിച്ച സംഭവവും ഇതിന് തെളിവാണ്. എന്നാല്‍ വടകരയിലെ വോട്ടര്‍മാര്‍ ഇത്തരം ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടില്ല എന്നത് അവരുടെ ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയാണ് കാണിച്ചതെന്നും പറഞ്ഞു.






