
വളരെ ചുരുങ്ങിയ കാലം മാത്രം മലയാളസിനിമയില്‍ നിന്ന്, പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന, ഓര്‍ത്തുവയ്ക്കുന്ന മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച് പിന്നീട് കുടുംബിനിയായി ഒതുങ്ങിക്കൂടിയ താരമാണ് സംയുക്ത വര്‍മ്മ. ഒരു കൈവിരലില്‍ എണ്ണാവുന്നത്ര വർഷങ്ങൾ പോലും സിനിമയില്‍ തികയ്ക്കാതിരുന്ന താരമായിട്ടു കൂടി ഇന്നും സംയുക്ത വര്‍മ്മയെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്താണ് പിടിച്ചിരിക്കുന്നത്.
ബിജുമേനോനെ വിവാഹം ചെയ്ത സംയുക്ത അതോടെ സിനിമ തീര്‍ത്തും ഉപേക്ഷിച്ച് കുടുംബിനിയായി. ലൈംലൈറ്റില്‍ നിന്നകന്ന് ബിജു മേനോന്റെയും മകന്റെയും കാര്യങ്ങളും നോക്കി യോഗയും യാത്രകളും മറ്റുമായി ജീവിതം ആസ്വദിക്കുന്ന സംയുക്ത സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാര്‍ കൂടിയാണ് ബിജു മേനോനും സംയുക്ത വർമ്മയും.
ഇപ്പോള്‍ ബിജു മേനോന് പ്രൊഫഷന് കൊടുക്കുന്ന ആത്മാര്‍ത്ഥതയും അര്‍പ്പണവും തന്റെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. ബിജു മേനോൻ സംയുക്തയുടെ ജീവിതത്തിലേക്ക് എന്തൊക്കെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും സ്വാധീനിച്ചിട്ടുണ്ടെന്നുമുളള ചോദ്യത്തിന് സംയുക്ത മറുപടി പറഞ്ഞത്. ‘ഐ ആം വിത്ത് ധന്യ വർമ’ എന്ന ടോക്ക് ഷോയില്‍ വച്ച് ധന്യ വര്‍മ്മയുടെ ചോദ്യത്തിനാണ് സംയുക്ത മറുപടി പറഞ്ഞത്.
‘‘ജീവിതത്തിൽ ബിജു ഏട്ടന്റെ കോൺട്രിബ്യൂഷൻ എന്താണെന്ന് ചോദിച്ചാൽ, അങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല. പക്ഷേ, പ്രൊഫഷണലി എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞങ്ങൾ തമ്മിൽ അടുപ്പമാകുന്നതിന് മുൻപ് തന്നെ, സിനിമകൾ ചെയ്യുന്ന സമയം. അന്ന് ഞാൻ വളരെ യംഗ് ആണ്. എനിക്ക് ബുദ്ധിയില്ലാത്ത ഒരു പ്രായം എന്ന് വിചാരിച്ചോളൂ. അപ്പോൾ ചില സീനുകൾ വരുമ്പോൾ ‘എനിക്ക് ഇത് ചെയ്യാൻ വയ്യ, എനിക്ക് പറ്റില്ല’ എന്നൊക്കെ ഞാൻ പറയുമായിരുന്നു.
അന്ന് ഞങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പ് പോലുമില്ലാത്ത കാലമാണ്. ബിജു ഏട്ടൻ അങ്ങനെ പെട്ടെന്ന് ആരുമായും ഫ്രണ്ട്സ് ആകുന്ന ഒരാളുമല്ല. അങ്ങനെയുള്ള ബിജു ഏട്ടൻ ആദ്യമായി എന്റെ അടുത്ത് വന്ന് സംസാരിച്ചപ്പോൾ പറഞ്ഞു, ‘‘സംയുക്താ, ഈ സിനിമ എന്ന് പറയുന്നത് ഒരു വലിയ ഇൻഡസ്ട്രിയാണ്. ഇത്രയും ആൾക്കാർ മുഴുവൻ സംയുക്തയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്....’’
ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ച ‘മഴ’ എന്ന സിനിമയിലാണ് ഇത് നടക്കുന്നത്. അന്ന് കുറച്ചു ദിവസമേ ആയുള്ളൂ ഞങ്ങൾ ഒരുമിച്ചുള്ള സീൻസ് എടുക്കാൻ തുടങ്ങിയിട്ട്. എന്തോ മഴ കൊണ്ടിട്ട് ‘എനിക്ക് മഴ നനയാൻ പറ്റില്ല’ എന്ന് ഞാൻ പറഞ്ഞപ്പോഴാണ് ബിജു ഏട്ടൻ എന്നോട് അങ്ങനെ പറഞ്ഞത്. ‘‘ഇത്രയും ആൾക്കാർ മഴ നനഞ്ഞാണ് നിൽക്കുന്നത്. ഒരു വലിയ ടീം മുഴുവൻ മഴ നനഞ്ഞിട്ടുണ്ട്. ഞാനും മഴ നനഞ്ഞാണ് നിൽക്കുന്നത്. അപ്പോൾ അതിന്റെ ഇടയിൽ വന്നിട്ട് എനിക്ക് മഴ നനയാൻ പറ്റില്ല, ഈ വേഷം ഇടാൻ പറ്റില്ല എന്നൊക്കെ പറയുമ്പോൾ എനിക്ക് വളരെ ചീപ്പ് ആയിട്ട് തോന്നുന്നു....’’ എന്ന് പറഞ്ഞു.
അദ്ദേഹം അങ്ങനെ തന്നെയാണ് എന്നോട് പറഞ്ഞത്. അത് വളരെ ചീപ്പ് ആയിട്ട് തോന്നുന്നു എന്ന്. ‘‘കാരണം ഇതൊരു പ്രൊഫഷനാണ്. ഈ പ്രൊഫഷനിൽ വരുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ വേണം നമ്മൾ ആ ജോലി ചെയ്യാൻ. നമ്മുടെ ജോലി നമ്മൾ ചെയ്യണം, അല്ലെങ്കിൽ വളരെ മോശമാണ്. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളൂ, വരേണ്ട...’’ അങ്ങനെ ബിജു ഏട്ടൻ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
മകന് ദക്ഷ് ജനിച്ച ശേഷം ഞാൻ ഏതോ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതായിരുന്നു. ബിജു ഏട്ടന് എന്നെ നന്നായി അറിയാം. വർക്കിന് വന്നപ്പോൾ ഞാൻ തൊട്ട് കരയാൻ തുടങ്ങി, ദക്ഷ് കൂടെയില്ലാത്തതുകൊണ്ട്. ദക്ഷിനെ കാണാൻ തോന്നിയിട്ട്.
അപ്പോൾ ബിജു ഏട്ടൻ എന്നോട് പറഞ്ഞു, ‘‘ചിന്നു, ഇത് നടക്കില്ല. കാരണം ഒരു വർക്ക് നടക്കുക എന്ന് പറഞ്ഞാൽ ഒരുപാട് പേര് ചേർന്ന് ചെയ്യുന്ന കാര്യമാണ്. അതിന്റെ ഇടയിൽ എനിക്ക് മോനെ കാണണം, എനിക്ക് വീട്ടിൽ പോകണം എന്നൊക്കെ പറഞ്ഞാൽ അത് ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടാകും. അങ്ങനെയൊക്കെ ആണെങ്കിൽ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വീട്ടിലിരിക്കൂ, അതല്ലെങ്കിൽ വേണ്ടെന്ന് വെയ്ക്കൂ. എന്താച്ചാ ചെയ്യ്.... കാരണം എനിക്ക് ഭയങ്കര ദേഷ്യം വരും അങ്ങനെ ചെയ്താൽ....’’ എന്ന്.
ബിജു ഏട്ടൻ വളരെ പ്രൊഫഷണൽ ആയിട്ടുള്ള ഒരാളാണ്. എനിക്കത് ഭയങ്കരമായിട്ട് ഉള്ളിൽ ഫീൽ ചെയ്തിട്ടുള്ള, ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമാണ്. കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ ചെയ്യാറില്ല. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് ജോലി ചെയ്യണം എന്ന് അദ്ദേഹം എപ്പോഴും പറയും.
സത്യം പറഞ്ഞാൽ, ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു കാര്യമാണ് സ്ത്രീകൾ പ്രൊഫഷനും വീടും ഒരുമിച്ച് കൊണ്ടുനടക്കുന്നത്. ഒരു 20-25 വർഷം മുൻപ്, എന്റെ കല്യാണത്തിന് മുൻപ് ദൂരദർശനിൽ നൽകിയ ഒരു ഇന്റർവ്യൂവിൽ പോലും പറഞ്ഞിട്ടുള്ള കാര്യമാണിത്. പ്രൊഫഷനും വീടും രണ്ടും കൂടി കൊണ്ടുനടക്കുന്ന സ്ത്രീകളാണ് ഏറ്റവും പവർഫുൾ ആയിട്ടുള്ള സ്ത്രീകൾ എന്ന്.
പ്രൊഫഷനും വീടും കൂടി നോക്കി നടത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം നമ്മൾ സ്ത്രീകൾക്ക് ഒരു ടെൻഡൻസി ഉണ്ട്, നമ്മൾ കൂടുതൽ ഡെഡിക്കേറ്റഡ് ആകും, കൂടുതൽ ഓവർഡൂ ചെയ്യും. എല്ലാം നമ്മൾ റെസ്പോൺസിബിലിറ്റി ആയിട്ട് എടുക്കും. ജോലിക്ക് പോകുമ്പോൾ എല്ലാ റെസ്പോൺസിബിലിറ്റിയും നമ്മളായിരിക്കും എടുക്കുക. തിരിച്ച് വീട്ടിൽ വന്നാലും ഈ റെസ്പോൺസിബിലിറ്റീസ് നമ്മൾ തന്നെ എടുക്കും. സഹായിക്കാൻ ആളുകൾ ഉണ്ടാകും, സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടാകും, പക്ഷേ എല്ലാം നമ്മൾ തന്നെ ചെയ്ത് തീർക്കാൻ ഒരു നമുക്ക് ടെൻഡൻസി ഉണ്ട്. എനിക്കാണെങ്കില്‍ അത് നല്ലോണം ഉണ്ട്.
അതുകൊണ്ട് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു, ഒന്നുകിൽ പ്രൊഫഷൻ, അതല്ലെങ്കിൽ വീട്ടിലെ കാര്യം നോക്കുക. ഞാൻ ആദ്യമേ അത് തീരുമാനിച്ചതാണ്. പിന്നെ എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്, എന്റെയൊരു ഫെമിനൈൻ എനർജി, എന്റെ മദര്‍ഹുഡ് ഒക്കെ ഫുൾ ആയിട്ട് എൻജോയ് ചെയ്യാൻ സ്പെയ്സ് വേണം, ടൈം വേണം. ഞാൻ അങ്ങനത്തെ ഒരാളാണ്. എനിക്ക് രണ്ട് കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാൻ കംപ്ലീറ്റ്ലി ഫോക്കസ്ഡ് ആയിരുന്നു ദക്ഷിന്റെ കാര്യത്തിലും വീട്ടിലും. അത് നല്ലോണം എൻജോയ് ചെയ്തിട്ടുമുണ്ട്, ഇപ്പോഴും എൻജോയ് ചെയ്യുന്നുണ്ട്. ശരിക്കും ഞാൻ അത് എൻജോയ് ചെയ്യുന്നുണ്ട്. എനിക്ക് കുക്കിംഗ് ഇഷ്ടമാണ്, എനിക്ക് വീട്ടിലിരിക്കാനാണ് ഇഷ്ടം...’’ സംയുക്ത വര്‍മ്മ പറഞ്ഞു. സിനിമയില്‍ നിന്ന് വിട്ടകന്ന കാലം മുതല്‍ സംയുക്തയും ബിജുമേനോനും ഒരുപോലെ കേള്‍ക്കുന്ന ഒരു ചോദ്യമാണ്, ‘ഇന്നും സംയുക്താ വർമ്മ സിനിമയിലേക്ക് വരുന്നില്ലേ’ എന്നത്. അതിനുള്ള മറുപടി കൂടിയാണ് സംയുക്തയുടെ ഈ അഭിമുഖം.
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ സിനിമകളിൽ സംയുക്ത വർമ്മ ബിജു മേനോന്റെ ഒപ്പം അഭിനയിച്ചു. ഇതിൽ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ ഒഴികെ മറ്റു മൂന്ന് ചിത്രങ്ങളിലും ബിജുവിന്റെ ജോഡിയായി സംയുക്ത സ്ക്രീനിലെത്തി. ഭാര്യ,അമ്മ എന്നീ പക്വതയുള്ള കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അഭിനയിക്കുമ്പോള്‍ സംയുക്ത വർമയ്ക്ക് പ്രായം ഇരുപതുകളുടെ തുടക്കത്തിൽ മാത്രമായിരുന്നു.






