
നായകനായും വില്ലനായും സഹനടനായുമൊക്കെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് നടൻ ഇർഷാദ് അലി. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിനൊപ്പം സുഹൃത്തായും വില്ലനായും, പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ച ഒറ്റുകാരനായുമൊക്കെ നിരവധി ചിത്രങ്ങളിൽ ഇർഷാദ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നരസിംഹം, പ്രജ, പരദേശി, രാവണപ്രഭു, ബിഗ് ബ്രദർ, ദൃശ്യം, തുടരും എന്നിങ്ങനെ നീളുന്നു ആ ഹിറ്റ് നിര.
ഏറ്റവും ഒടുവിൽ 'ദൃശ്യം 3' ലും ജോർജുകുട്ടിയോട് സ്നേഹവും കരുണയുമുള്ള സുരേഷ് ബാബു എന്ന കഥാപാത്രമായി ഇർഷാദ് മോഹൻലാലിനൊപ്പം സ്ക്രീനിലെത്തി. എന്നാൽ, മുൻപ് താൻ ചെയ്ത ചില കഥാപാത്രങ്ങളുടെ നിഴൽ ഈ പുതിയ ചിത്രത്തിലെ വേഷത്തിന് മേലും എങ്ങനെയാണ് 'സംശയത്തിന്റെ കരിനിഴൽ' വീഴ്ത്തിയത് എന്നതിനെക്കുറിച്ച് രസകരമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇർഷാദ് ഇപ്പോൾ.
മലയാളത്തിലെ ചില വമ്പൻ സിനിമാ ട്വിസ്റ്റുകളിലേക്ക് തന്റെ കഥാപാത്രങ്ങൾ ആകസ്മികമായി വന്നെത്തിയതിന്റെ രസകരമായ കഥ വെളിപ്പെടുത്തുകയാണ് ഇർഷാദ്. ഒരു ശരാശരി സിനിമാപ്രേമിയുടെ ഉള്ളിൽ എന്നും കൗതുകവും കൺഫ്യൂഷനും ഉണ്ടാക്കിയ ആ വേഷങ്ങൾക്ക് പിന്നിലെ യഥാർത്ഥ കഥ തികച്ചും ആകസ്മികമായിരുന്നു. 'സത്യത്തിൽ നിങ്ങൾ വിചാരിക്കുന്ന ഒരാളല്ല ഞാൻ' എന്ന മുഖവുരയോടെയാണ് ഇർഷാദ് തന്റെ സിനിമാ അനുഭവങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഇർഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം:
സത്യത്തിൽ നിങ്ങൾ വിചാരിക്കുന്ന ഒരാളല്ല ഞാൻ.....
സക്കീർ ഹുസൈനെ കാണാൻ ബലരാമൻ കൊച്ചിയിലെ വീട്ടിൽ വരുമ്പോൾ വീടിനു മുന്നിൽ വെള്ള പൈജാമയും ജുബ്ബയുമിട്ടു നിന്നിരുന്ന ഡ്രൈവറുടെ നെറ്റിയിൽ ഒരു 'ഫോർ സെയിൽ' ബോർഡ് രഞ്ജിയേട്ടൻ എഴുതിവെച്ചിരുന്നില്ല. ബലരാമൻ അത് വായിച്ചു എന്ന് പറഞ്ഞത് അസ്സൽ കള്ളമായിരുന്നു. നിഷ്കളങ്കനായ ഒരു പാവം ഡ്രൈവർ മാത്രമായിരുന്നു അന്ന് ഞാൻ.
ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളിൽ ഒരു ദിവസം രഞ്ജിയേട്ടൻ എന്നോട് വന്നു പറഞ്ഞു, "വെറുമൊരു ഡ്രൈവറായ നീ സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളിൽ മായാതെ നിൽക്കാൻ ഒരു ട്വിസ്റ്റ് ഞാൻ കണ്ടു പിടിച്ചു, നീ സക്കീർ ഹുസൈനെ ഒറ്റിക്കൊടുക്കുന്നു."
എഴുത്തുകാരന്റെ അപാരമായ സെൻസ് പ്രവർത്തിച്ചപ്പോൾ ഉണ്ടായതാണ് ബലരാമന്റെ വാക്കുകളിൽ നിന്ന് വന്ന ആ 'ഫോർ സെയിൽ' ബോർഡ്.
മറ്റൊരിക്കൽ,രണ്ടു എക്സിക്യൂട്ടീവ് മെമ്പർമാർ ഒപ്പിട്ടാൽ ലൈഫ് മെമ്പർഷിപ്പ് പാസാകുന്ന കാലത്താണ് ഞാൻ അമ്മ (AMMA)സംഘടനയിൽ ജോയിൻ ചെയ്യാനുള്ള ആപ്ലിക്കേഷൻ വാങ്ങുന്നത്. ശ്രീരാമേട്ടനാണ് പറഞ്ഞത്, 'രാവണപ്രഭു 'വിൽ അഭിനയിക്കാൻ കോയമ്പത്തൂർ പോകുന്നുണ്ട്, അവിടെ മോഹൻലാലും ഇന്നസെന്റും വിജയരാഘവനുമൊക്കെയുണ്ട്, കൂടെ വന്നാൽ ഒപ്പ് വാങ്ങാം. അതിന് വേണ്ടിയാണ് കാർത്തികേയന്റെ ആ വീട്ടിൽ ഞാൻ ചെല്ലുന്നത്.
ഒപ്പ് വാങ്ങി മടങ്ങാൻ നേരം അപ്രതീക്ഷിതമായി രഞ്ജിയേട്ടൻ എന്നോട് ഡ്രസ്സ് മാറാൻ പറഞ്ഞു. കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിലെ ആളുകൾ വന്ന് ഒരു മുണ്ടും ഷർട്ടും തന്നു. ആർട്ട് ടീം തന്ന സിഗരറ്റും വലിച്ച് ഞാൻ നിൽക്കുമ്പോൾ "മുണ്ടക്കലീന്ന് അയച്ച വണ്ടിയല്ലേ?" എന്ന് ചോദിച്ചുകൊണ്ട് അതാ വരുന്നു, 'സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠൻ'.
സത്യമായും എനിക്ക് അറിയില്ലായിരുന്നു, മലയാളികൾ നെഞ്ചിലേറ്റി കൊണ്ടു നടക്കുന്ന ആ 'ഫ്യൂഡൽ തെമ്മാടി'യെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കാൻ കൊണ്ട് പോവുകയായിരുന്നു ഞാനെന്ന്. നീലകണ്ഠനെ കണ്ട ഉടനെ ഭയഭക്തി ബഹുമാനത്തോടെ സിഗരറ്റ് കുത്തി കെടുത്തിയ ആ ഞാൻ അങ്ങനെ ചെയ്യുമെന്ന് നിങ്ങൾ കരുതിയിരുന്നോ? സത്യമായും എന്റെ ഉള്ളിൽ അങ്ങനെയൊരു ചിന്ത പോലുമില്ലായിരുന്നു! പക്ഷേ, മുണ്ടക്കൽ ശേഖരന്റെ ആളായി മാറാൻ എനിക്ക് വിധി ഉണ്ടായിരുന്നു.
'ദൃശ്യം 3' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ദിവസം, ഇന്റർവെൽ സമയത്ത് മൂത്രമൊഴിക്കാൻ നിൽക്കുമ്പോഴാണ് ഒരുത്തൻ കണ്ണിറുക്കി കാണിച്ച്, "ചതിക്കാൻ വേണ്ടി കൂടെ കൂടിയതാണല്ലേ?" എന്ന് ചോദിച്ചത്.
അയ്യോ ചതിക്കാനോ, ഞാനോ! എന്ന് ഉള്ളിൽ തോന്നിയെങ്കിലും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, വെറുതെ ഒന്നു ചിരിച്ചു. അവന് അങ്ങനെയൊരു സംശയമുണ്ടെങ്കിൽ, അത് സിനിമയ്ക്ക് ഗുണം ചെയ്യുമെങ്കിൽ നമ്മളെന്തിന് പറയണം 'അല്ല' എന്ന്?
അതാണ് ജോർജുകുട്ടിയുടെ ഒരു അവസ്ഥ!അയാൾക്കൊപ്പം ആര് സ്നേഹത്തോടെ ഇടപഴകിയാലും, കരുണയോടെ കൂടെ നടന്നാലും പ്രേക്ഷകർക്ക് മുഴുവൻ സംശയമാണ്—ഇയാൾക്ക് എന്തോ ദുഷ്ടലാക്ക് ഉണ്ടല്ലോ എന്ന്!ഇല്ല, ഞാൻ ജോർജ് കുട്ടിയെ ചതിക്കുന്നില്ല.സത്യത്തിൽ, നിങ്ങൾ വിചാരിക്കുന്ന ഒരാളല്ല ഞാൻ..






