
തിരുവനന്തപുരം: സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് വീണയെ ഇഡി വിളിപ്പിക്കുന്നത്. കഴിഞ്ഞ 17-ാം തീയതി തിരുവനന്തപുരത്ത് വീണയുടെ ബാങ്ക് ലോക്കറില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ചോദ്യം ചെയ്യലിന് താന്‍ ഹാജരാകുമെന്ന് വീണ വിജയന്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വീണ നല്‍കിയ മറുപടികളില്‍ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിഎംആര്‍എല്‍ കമ്പനിക്ക് എക്‌സാലോജിക് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോടതി കൈമാറാന്‍ നിര്‍ദ്ദേശിച്ച കേസിന്റെ 134 രേഖകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എസ്എഫ്‌ഐഒ ഇതുവരെ ഇഡിയ്ക്ക് കൈമാറിയിട്ടുമില്ല.
കഴിഞ്ഞ ദിവസം വീണയെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചത്. മൂന്ന് മണിക്കൂറോളം ഈ പരിശോധന നീണ്ടുനിന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ വീണ ഈ ലോക്കര്‍ തുറന്നതിന്റെ വിശദാംശങ്ങളടക്കം ഇഡി ബാങ്കില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ നിന്ന് ഏതെങ്കിലും വിവരങ്ങള്‍ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന.
എന്നാല്‍, ഈ ലോക്കറില്‍ നിന്ന് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ലോക്കറിലുണ്ടായിരുന്ന സ്വര്‍ണമടക്കമുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ വീണയുടെയും കമ്പനിയുടെയും പേരില്‍ മറ്റ് രണ്ട് അക്കൗണ്ടുകള്‍ കൂടിയുണ്ട്. എന്നാല്‍ ഇവിടെ ലോക്കര്‍ സൗകര്യം ഉപയോഗിച്ചിട്ടില്ല. ഈ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.






