
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കുമ്പോള്‍ സഭ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തും.
ധനകാര്യം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ കര്‍ണാടക ലോബി ആരോപണവുമായി സിപിഐഎം ഉയര്‍ത്തിയേക്കും. കാര്‍ഷിക വിളകളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ മറവില്‍ വന്‍കിട മദ്യക്കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സിപിഐഎം ആരോപിക്കുന്നു. ഇതിന് പിന്നില്‍ കര്‍ണാടക മദ്യലോബിയാണെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആക്ഷേപം.
എക്‌സൈസ് മന്ത്രി പോലും അറിയാതെയാണ് മുഖ്യമന്ത്രി ബജറ്റില്‍ ഈ നികുതി ഘടന പ്രഖ്യാപിച്ചതെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നയപരമായ മാറ്റങ്ങള്‍ എക്‌സൈസ് വകുപ്പ് തയ്യാറാക്കേണ്ടതാണെന്നിരിക്കെ, ഈ നീക്കം ഭരണമുന്നണിക്ക് അകത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യക്കമ്പനികള്‍ ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു എങ്കിലും നികുതി വരുമാനം ഇടിയുമെന്ന കാരണത്താല്‍ ധനവകുപ്പ് അത് തള്ളിക്കളഞ്ഞതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിദേശ മദ്യ ചട്ട ഭേദഗതിയുടെ ചുവടുപിടിച്ചാണ് വി.ഡി സതീശന്‍ പുതിയ നികുതി ഘടന കൊണ്ടുവന്നതെങ്കിലും, അത് ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം പൂര്‍ണ്ണമായി പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നേക്കും. ആരോഗ്യരംഗത്തെ സര്‍ക്കാരിന്റെ വീഴ്ചകള്‍ സഭയ്ക്ക് മുന്നില്‍ തുറന്നുകാട്ടാനാണ് പ്രതിപക്ഷ നീക്കം. സര്‍ക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.






