
ന്യൂഡല്‍ഹി: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുന്നു. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തില്‍, ആദ്യഘട്ടത്തില്‍ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളാകും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
2024 ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നീക്കം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ വ്യാപ്തി നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഭിന്നത നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായി യോജിച്ച ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമാണ്.
64 ഗ്രാമങ്ങളിലായി ഉള്‍പ്പെടുന്ന 470 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇ.എസ്.എ ആയി പ്രഖ്യാപിക്കാന്‍ സംസ്ഥാനം അനുമതി നല്‍കിക്കഴിഞ്ഞു. കരട് വിജ്ഞാപന പ്രകാരം പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ സിംഹഭാഗവും (36.3%) കര്‍ണാടകയിലാണ്. എന്നാല്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തള്ളിക്കളയാനാണ് 2024-ല്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചത്.
കേന്ദ്രം നിര്‍ദ്ദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്ററിന് പകരം 8,805 ചതുരശ്ര കിലോമീറ്ററേ പരിസ്ഥിതിലോല പ്രദേശമാക്കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് കേരളം. ജനവാസ മേഖലകളെ സംരക്ഷിക്കുന്നതിനായി ഇടുക്കി, വയനാട് ജില്ലകളിലെ 31 ഗ്രാമങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേന്ദ്രസമിതി ഈ ആവശ്യത്തിന്മേല്‍ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.
കേരളം, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ അന്തിമ ധാരണയാകാത്തതിനാല്‍, നിലവില്‍ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളിലെ വിജ്ഞാപനം ആദ്യം ഇറക്കാനാണ് കേന്ദ്ര തീരുമാനം. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പശ്ചിമഘട്ട വിജ്ഞാപനം ഇനിയും നീളാനാണ് സാധ്യത.






