
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിഭാഗത്തിന്റെ സമസ്ത. ലഹരിക്കെതിരെ 'ഓപ്പറേഷന്‍ തൂഫാന്‍' പോലുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെ, മറുഭാഗത്ത് പുതിയ മദ്യക്കമ്പനികള്‍ക്ക് വിപണി ഒരുക്കുന്നത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞു.
സമസ്തയുടെ മുഖപത്രമായ 'സിറാജി'ല്‍ കുറിച്ച മുഖപ്രസംഗത്തിലൂടെയാണ് വിമര്‍ശനം. മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ മുന്‍കാല നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. വീര്യം കുറഞ്ഞതെന്ന പേരില്‍ വിപണിയിലേക്ക് മദ്യത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കുന്നത് യുവതലമുറയെ തകര്‍ക്കുമെന്നും മദ്യത്തെ വീര്യത്തിന്റെ പേരില്‍ തരംതിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പറയുന്നു.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മദ്യവ്യാപന നീക്കങ്ങളെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് വി.ഡി. സതീശന്‍. കേവലം വരുമാനം മാത്രം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഇത്തരം ഒരു തീരുമാനമെടുക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചതല്ല. യുഡിഎഫിന്റെ പ്രകടനപത്രികയോടും സ്വന്തം നിലപാടുകളോടും അദ്ദേഹം നീതി പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. മുന്നണിയുടെ ഔദ്യോഗിക മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബജറ്റില്‍ ഇത്തരമൊരു നികുതി നിര്‍ദേശം വന്നത് ദുരൂഹമാണ്. ഇത് വന്‍കിട മദ്യക്കമ്പനികളെ സഹായിക്കാനുള്ള നീക്കവും വലിയ അഴിമതിക്കുള്ള തുടക്കവുമാണ്.
മുന്‍പ് കേരളം കണ്ട 'ബാര്‍ കോഴ' പോലുള്ള വിവാദങ്ങള്‍ മറക്കരുത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക വിളകളില്‍ നിന്ന് മദ്യം ഉത്പാദി പ്പിക്കാനുള്ള നീക്കത്തെ പൊതുസമൂഹം എതിര്‍ത്തതാണ്. ഇപ്പോള്‍ കാര്‍ഷിക ഇളവുകളുടെ മറവില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് നീക്കമെന്നും പറയുന്നു. മുന്‍ സര്‍ക്കാരുകളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോയാല്‍ അധികാര ത്തിലേറ്റിയ ജനങ്ങള്‍ തന്നെ സര്‍ക്കാരിന് തിരിഞ്ഞു കൊത്തും. മുഖ്യമന്ത്രി ഈ തീരുമാനത്തില്‍ നിന്ന് അടിയന്തരമായി പിന്മാറുമെന്നാണ് പ്രതീക്ഷ യെന്നും സിറാജ് വ്യക്തമാക്കുന്നു.






