
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. സുനിൽ കുമാർ (പൾസർ സുനി), മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയവരാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിൽ വിശദമായ വാദത്തിനായി കൂടുതൽ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി ഹർജി പിന്നീട് പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ പ്രതികൾക്ക് പ്രത്യേക കോടതി 20 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരും പ്രത്യേക അപ്പീൽ നൽകിയിട്ടുണ്ട്.
ഇതിനിടെ, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.






