
ലോസ് ഏഞ്ചല്‍സ് : അമേരിക്കയില്‍ രൂക്ഷമായ വിലക്കുകളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും കനത്ത സമ്മര്‍ദ്ദത്തില്‍ തങ്ങളുടെ മത്സരം പൂര്‍ത്തിയാക്കിയ ഇറാന്‍ ഞായറാഴ്ച സോഫി സ്റ്റേഡിയത്തിലെ തങ്ങളുടെ ലോക്കര്‍ റൂമില്‍ അവശേഷിപ്പിച്ച് വൈകാരികമായ കയ്യെഴുത്തുകുറിപ്പ് ശ്രദ്ധ നേടുന്നു.
ലോസ് ആഞ്ചലസ് നല്‍കിയ ആതിഥേയത്വത്തിനും, കഠിനമായ ലോകകപ്പ് യാത്രയിലുടനീളം ടീമിനൊപ്പം നിന്ന പിന്തുണക്കാര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കുറിപ്പ്. ബെല്‍ജിയവുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ മത്സരം 0-0 എന്ന സമനിലയില്‍ അവസാനിച്ചതോടെ ഇറാന്റെ ഫിഫ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമായി നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെ തങ്ങള്‍ 'അഭിമാനത്തോടെ മടങ്ങുന്നു' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ടീം ലോക്കര്‍ റൂമില്‍ ഈ വൈകാരിക കുറിപ്പ് വെച്ചത്.
മത്സരത്തിന് ശേഷം ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട ഈ സന്ദേശത്തില്‍, ടൂര്‍ണമെന്റില്‍ ഉടനീളം ടീം നേരിട്ട വെല്ലുവിളികളും അവരുടെ ആത്മാഭിമാനവും പ്രതിഫലിക്കുന്നതോടൊപ്പം സമാധാനത്തിനായുള്ള ഒരു അഭ്യര്‍ത്ഥനയുമുണ്ട്. ഗ്രൂപ്പ് ജി-യിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിയാറ്റിലില്‍ വെച്ച് ഈജിപ്തിനെ നേരിടാനിരിക്കെ, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള ഇറാന്റെ സാധ്യതകള്‍ ഇപ്പോഴും സജീവമാണ്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന പേര്‍ഷ്യ മുതല്‍ ഇന്നത്തെ സിവിലൈസ്ഡ് ഇറാന്‍ വരെ, ഇറാന്റെ വീര്യം സജീവവും ദൃഢവുമായി നിലനില്‍ക്കുന്നതായി കുറിപ്പില്‍ പറയുന്നു. 'ലോസ് ആഞ്ചലസ്, നിങ്ങളുടെ ആതിഥേയത്വത്തിന് നന്ദി. ഞങ്ങള്‍ അഭിമാനത്തോടെ ലോസ് ആഞ്ചലസിലേക്ക് വന്നു, മര്യാദയോടെ മത്സരിച്ചു, അന്തസ്സോടെ മടങ്ങുന്നു.' സോഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരങ്ങളിലും ടീമിനെ പിന്തുണച്ച ഇറാനിയന്‍ ആരാധകര്‍ക്കും കുറിപ്പില്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. 'ഈ 180 മിനിറ്റിലുടനീളം ഇറാന് വേണ്ടി തങ്ങളുടെ ഹൃദയവും ശബ്ദവും ആത്മാവും നല്‍കിയ എല്ലാ ഇറാനികള്‍ക്കും നന്ദി. എല്ലാ രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനവും ബഹുമാനവും സൗഹൃദവും നിലനില്‍ക്കട്ടെ.'
നിലവിലുള്ള യു.എസ് - ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ മിനാബ് നഗരത്തിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തെ സൂചിപ്പിക്കുന്ന 168, മിനാബ് എന്നീ ഹാഷ്ടാഗുകളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണത്തിലെ മരണസംഖ്യയെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, യുദ്ധത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നായി ഇത് അവശേഷിക്കുന്നു.
ലോസ് ഏഞ്ചലസ് ഇറാന്റെ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നു. മെക്‌സിക്കോയിലെ ടിജുവാനയിലുള്ള തങ്ങളുടെ ബേസ് ക്യാമ്പില്‍ നിന്നാണ് ടീം ഓരോ മത്സരത്തിനുമായി ഇവിടേക്ക് യാത്ര ചെയ്തത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 2-2 എന്ന സമനില വഴങ്ങിയ ഇറാന്‍, ഞായറാഴ്ച നടന്ന മത്സരത്തില്‍ ബെല്‍ജിയത്തെ ഗോളടിക്കാന്‍ അനുവദിക്കാതെ സമനിലയില്‍ തളച്ചു.
ലോസ് ആഞ്ചലസിലെ പിന്തുണ പലപ്പോഴും ഇറാന് ഇതൊരു സ്വന്തം ഗ്രൗണ്ട് മത്സരമാണെന്ന അനുഭൂതിയാണ് നല്‍കിയത്. ഇറാന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ഇറാനിയന്‍ സമൂഹങ്ങളിലൊന്ന് താമസിക്കുന്നത് ഈ നഗരത്തിലാണ്. ഇത് രണ്ട് മത്സരങ്ങളിലും ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു.
എന്നിരുന്നാലും, ആരാധകര്‍ക്കിടയില്‍ വ്യക്തമായ രാഷ്ട്രീയ ഭിന്നതകള്‍ പ്രകടമായിരുന്നു. ചില ആരാധകര്‍ ദൈവനാമം ആലേഖനം ചെയ്ത ഇസ്ലാമിക് റിപ്പബ്ലിക് പതാക വീശിയപ്പോള്‍, മറ്റ് ചിലര്‍ 1979-ലെ വിപ്ലവത്തിന് മുന്‍പുള്ള 'സിംഹവും സൂര്യനും' ഉള്ള പതാകയാണ് ഏന്തിയിരുന്നത്. ഇത് ഇറാനിയന്‍ പ്രതിപക്ഷത്തിന്റെ പ്രധാന പ്രതീകമാണ്.
ടൂര്‍ണമെന്റിലെ ഇറാന്റെ യാത്രാ ക്രമീകരണങ്ങളും ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യു.എസ് ഇമിഗ്രേഷന്‍ അധികൃതരുടെ നിയന്ത്രണങ്ങള്‍ കാരണം ടീമിന് ഒറ്റത്തവണയായി 48 മണിക്കൂറില്‍ കൂടുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ തങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. തല്‍ഫലമായി, ഇറാന്‍ തങ്ങളുടെ ബേസ് ക്യാമ്പ് അരിസോണയിലെ ട്യൂസണില്‍ നിന്ന് ടിജുവാനയിലേക്ക് മാറ്റുകയും മത്സരങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് യാത്ര ചെയ്യുകയുമായിരുന്നു.
ഡെലഗേഷനിലെ പല അംഗങ്ങള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ചില ഉദ്യോഗസ്ഥര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വിസ നിഷേധിക്കപ്പെട്ടു. വിംഗര്‍ മെഹ്ദി തൊറാബിക്ക് ന്യൂസിലന്‍ഡ് മത്സരത്തിന് ശേഷം സിംഗിള്‍ എന്‍ട്രി പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ടിജുവാനയിലെ യു.എസ് കോണ്‍സുലേറ്റില്‍ നിന്ന് പുതിയ വിസ വാങ്ങേണ്ടി വന്നു. ഈ നിയന്ത്രണങ്ങളെ കോച്ച് അമീര്‍ ഘാലെനോയി ആവര്‍ത്തിച്ച് വിമര്‍ശിച്ചു, ടൂര്‍ണമെന്റിലെ മറ്റൊരു ടീമും നേരിടാത്ത സാഹചര്യങ്ങളാണ് തന്റെ കളിക്കാര്‍ നേരിടുന്നതെന്ന് അദ്ദേഹം വാദിച്ചു.
ബെല്‍ജിയവുമായുള്ള സമനിലയ്ക്ക് ശേഷം, ഈ ലോകകപ്പിലെ 'ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ടീം' എന്നാണ് ഘാലെനോയി ഇറാനെ വിശേഷിപ്പിച്ചത്. മത്സരത്തിന് മുന്‍പ് 'ഏറ്റവും മോശം സാഹചര്യങ്ങള്‍' ഉണ്ടായിരുന്നിട്ടും മികച്ച കളി പുറത്തെടുത്തതിന് അദ്ദേഹം തന്റെ കളിക്കാരെ പ്രശംസിച്ചു. നോക്കൗട്ട് റൗണ്ടില്‍ ഒരു ചരിത്രപരമായ സ്ഥാനം ഉറപ്പാക്കാന്‍ ഈജിപ്തിനെതിരെയുള്ള അനുകൂലമായ ഫലം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍ ഇപ്പോള്‍ സിയാറ്റിലിലേക്ക് തിരിക്കുന്നത്.






