
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറച്ചത് സ്വകാര്യ മദ്യ കമ്പനിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഗുരുതരമായ ആരോപണമുന്നയിച്ചത്. എന്നാൽ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തരപ്രമേയത്തിന് അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസ്സിനു താഴെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും സഭ വിട്ടിറങ്ങുകയും ചെയ്തു.
വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതിയിളവ് നൽകിയത് അഴിമതിയാണ്. കർണാടകയിലെ ഒരു സ്വകാര്യ കമ്പനിക്കു വേണ്ടിയുള്ള നീക്കമാണിത്. ബജറ്റ് ഷെഡ്യൂളിൽ പുതിയ നികുതി നിർദ്ദേശം ആലോചിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും പിണറായി പറഞ്ഞു. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കമ്പനിയുടെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു. മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് യുവാക്കളെ മദ്യപാനത്തിലേക്ക് കൂടുതലായി ആകർഷിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. അതേസമയം പുതിയ നികുതിനിർദേശം സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാനായി തിരുകി കയറ്റിയതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
നാടിന് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന നിർദേശമാണ് ബജറ്റിലുണ്ടായിരിക്കുന്നതെന്നും അടിയന്തര പ്രമേയം അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ബജറ്റ് ചർച്ചക്കുള്ളിലെ വിഷയമായതിനാൽ ഇക്കാര്യത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മറുപടി.






