
ഓൺലൈൻ ഡേറ്റിംഗ് ആപ്പായ 'ബംബിൾ' വഴി പരിചയപ്പെട്ട് ഒരു തവണ മാത്രം നേരിൽക്കണ്ട യുവാവിന് പിന്നാലെ ഭ്രാന്തമായ ആവേശത്തോടെ യുവതി. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്ന് യുവാവ് വ്യക്തമാക്കിയതോടെയാണ് റൂത്ത് എന്ന 30-കാരി ഫോൺ കോളുകളിലൂടെയും മെസ്സേജുകളിലൂടെയും യുവാവിനെ ശല്യം ചെയ്യാൻ തുടങ്ങിയത്. ഒടുവിൽ യുവാവിന്റെ വീട്ടുപടിക്കൽ വരെ എത്തി യുവതി ഭയപ്പെടുത്തുന്ന ഒരു കത്ത് ഉപേക്ഷിച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
28 കാരനായ യുവാവ് റെഡ്ഡിറ്റിലൂടെയാണ് തനിക്കുണ്ടായ ഈ ദുരനുഭവത്തിന്റെ ഭയാനകമായ കഥ പങ്കുവെച്ചത്. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം തനിക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലെന്ന് യുവാവ് മെസ്സേജിലൂടെ റൂത്തിനെ അറിയിച്ചിരുന്നു. എന്നാൽ ഇതംഗീകരിക്കാൻ യുവതി തയ്യാറായില്ല. അവർ നിരന്തരമായി യുവാവിനെ ഫോണിൽ വിളിക്കാൻ തുടങ്ങി. അന്ന് രാത്രി 11 മണിക്ക് മുന്നേ തന്നെ പത്തോളം കോളുകൾ വന്നതോടെ യുവാവ് യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം സുഹൃത്തുക്കളുടെ ഫോണുകളിൽ നിന്നുൾപ്പെടെ ഇരുപതോളം മിസ്ഡ് കോളുകളാണ് യുവാവിന് വന്നത്.
ശല്യം സഹിക്കവയ്യാതെ യുവാവ് എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്തതോടെ യുവതി യുവാവിന്റെ വീട്ടുപടിക്കൽ നേരിട്ടെത്തി. യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവിന്റെ അമ്മയാണ് വീട്ടിൽ നിന്നും മടക്കി അയച്ചത്. എന്നാൽ പോകുന്നതിന് മുൻപ് യുവതി വീട്ടുപടിക്കൽ ഒരു കത്ത് എറിഞ്ഞിട്ടാണ് പോയത്. "ഞാൻ ഒരു സ്റ്റോക്കർ അല്ല. നീ എന്നെ അവഗണിച്ചതിന്റെ കാരണം അറിയാനും ആശയക്കുഴപ്പങ്ങൾ മാറ്റാനും മാത്രമാണ് ഞാൻ വന്നത്" എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
ഈ സംഭവത്തോടെ താൻ കടുത്ത ഭീതിയിലാണെന്നും പോലീസിൽ പരാതിപ്പെടുന്നതിനെക്കുറിച്ചും സംരക്ഷണ ഉത്തരവ് വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുകയാണെന്നും യുവാവ് കുറിച്ചു. പോസ്റ്റ് വൈറലായതോടെ യുവാവിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ഒരു തവണ മാത്രം കണ്ടുമുട്ടിയ ആളോട് ഇത്രയും ഭ്രാന്തമായ അടുപ്പം കാണിക്കുന്നത് അപകടകരമാണെന്നും ഉടൻ തന്നെ പോലീസിലും ഡേറ്റിംഗ് ആപ്പിലും യുവതിക്കെതിരെ പരാതി നൽകണമെന്നും ആളുകൾ യുവാവിനെ ഉപദേശിച്ചു.






