
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ മമ്മൂട്ടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് ഈ പരമോന്നത ബഹുമതി. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിക്കൊപ്പം മകനും നടനുമായ ദുൽഖർ സൽമാൻ, ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരും ഉണ്ടായിരുന്നു.
ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമ്മൂട്ടിയും കുടുംബവും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്."പത്മ ചടങ്ങുകൾക്ക് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു"
എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മകൾ സുറുമിയും ദുൽഖറുമെല്ലാം പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങൾ എടുത്തു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.
അതേസമയം, ഈ ബഹുമതി നൽകി തന്നെ ആദരിച്ച കേന്ദ്ര സർക്കാരിനോടും പ്രേക്ഷകരോടും നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം അറിയിച്ചത്.
പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം. ഈ ആദരവിന് ഇന്ത്യന്‍ സര്‍ക്കാരിനോട് എന്റെ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ സിനിമാ യാത്രയുടെ പ്രതിഫലനമാണ് ഈ പുരസ്‌കാരം. നിങ്ങളെന്ന അത്ഭുതപ്പെടുത്തുന്ന പ്രേക്ഷകരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അതിരുകളില്ലാത്ത സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ഈ പുരസ്‌കാരം മനോഹരമായ സിനിമാ ലോകത്തിനും നിങ്ങള്‍ക്കേവര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.' മമ്മൂട്ടിയുടെ വാക്കുകള്‍.
മലയാള സിനിമയ്ക്കും ഒപ്പം ഇന്ത്യന്‍ സിനിമാ ലോകത്തിനും ഒരേപോലെ അഭിമാന നിമിഷമാണ് മമ്മൂട്ടിയുടെ ഈ പത്മഭൂഷണ്‍ നേട്ടം. താരങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് പ്രിയ നടന് ആശംസകളുമായി എത്തുന്നത്.






