
കുറെയധികം നാളുകളായി മലയാളസിനിമാതാരങ്ങളുടെ താരസംഘനയായ ‘അമ്മ’യില്‍ കലുഷിത അന്തരീക്ഷമായിരുന്നു. ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം ഭരണസമിതിയിലെത്തിയപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍. പക്ഷേ ഭരണം തുടങ്ങി ഒരു വര്‍ഷം തികയും മുമ്പ് വാക്പോരുകളും ആരോപണപ്രത്യാരോപണങ്ങളുമായി അംഗങ്ങളില്‍ പലരും രംഗത്തെത്തി. ജനറല്‍ ബോഡിയില്‍ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ കൂടി പരാജയപ്പെട്ടതോടെ ‘അമ്മ’ ആടിയുലഞ്ഞു. അവസാനം പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കമുള്ള ഭരണസമിതിയിലെ മിക്ക അംഗങ്ങളും രാജിവയ്ക്കുന്നതിലേക്ക് ഈ പ്രശ്നം ചെന്നവസാനിച്ചു.
ഇപ്പോഴിതാ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാനുള്ള കാരണം വിശദമാക്കുകയാണ് ശ്വേത മേനോന്‍. തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് തുടങ്ങുന്ന താരം, തന്റെ യുദ്ധം തുടങ്ങുന്നു എന്ന രീതിയിലാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ആരുടെയും കളിപ്പാവയാവാൻ വിസമ്മതിച്ചതിനാണ് താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചതെന്നും താരം കുറിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍ നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് രാജിതീരുമാനമെന്നും അല്ലാതെ അതൊരിക്കലും ബലഹീനതയല്ലെന്നും ശ്വേത കുറിച്ചു. വിശദമായ പങ്കിട്ട കുറിപ്പിനൊടുവില്‍ ഇനിയും ഒരുപാട് വരാനുണ്ട് എന്നും താരം കുറിച്ചിട്ടുണ്ട്.
‘‘ഭാഗം 1
എന്നോടൊപ്പം നിലകൊണ്ട എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാല്‍ എന്റെ അഭിപ്രായം പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഞാൻ തന്നെ വ്യക്തമാക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ആരുടെയെങ്കിലും കളിപ്പാവയാകാൻ ഞാൻ വിസമ്മതിച്ചുകൊണ്ടാണ് എനിക്ക് രാജി വയ്ക്കേണ്ടി വന്നത്.
‘അമ്മ’ യുടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. അതിനെയെല്ലാം അതിജീവിച്ച്, ‘അമ്മ’യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെ ഞാൻ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്റെ കഴിവിന്റെ പരമാവധി ചെയ്ത് ഞാൻ എല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്ക് അവർക്ക് ഉറപ്പ് നല്‍കാൻ കഴിയും.
നിര്‍ഭാഗ്യവശാല്‍, മുൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ഒരിക്കലും ലഭിക്കുന്നില്ല എന്ന് ചില നിക്ഷിപ്ത താല്പര്യക്കാർ ഉറപ്പുവരുത്തി.
ഈ ഭരണസമിതിയലേതുള്‍പ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഒരു ഫോറൻസിക് ഓഡിറ്റിങ് നടത്തണം. എന്റെ രാജിക്കുശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം ഞാൻ വളരെ വ്യക്തമാക്കട്ടെ. ഞാൻ ഒരു സംഘിയോ കമ്മിയോ അല്ല.
എല്ലാ ക്ഷണക്കത്തുകളും ഉണ്ടായിരുന്നിട്ടും, ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സർക്കാരോ, മുൻപത്തെ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സംസ്ഥാന സർക്കാരോ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പോലും ഞാൻ പങ്കെടുത്തിട്ടില്ല. ഞാൻ ‘അമ്മ’ പ്രസിഡന്റ് ആകുന്നതിന് മുൻപും പങ്കെടുത്തിട്ടില്ല, പ്രസിഡന്റ് ആയതിന് ശേഷവും പങ്കെടുത്തിട്ടില്ല. മറ്റുള്ളവരെല്ലാം ഈ ക്ഷണങ്ങള്‍ക്ക് പുറകെ ഓടിയപ്പോള്‍ ഞാൻ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുകയായിരുന്നു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ ‘അമ്മ’യില്‍ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം എന്റെ ബലഹീനത കൊണ്ടായിരുന്നില്ല, മറിച്ച് എന്റെ ആത്മാഭിമാനം കൊണ്ടായിരുന്നു. തുടരും... പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്...’’ എന്നാണ് ശ്വേത കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ഈ മാസം 26ന് ശ്വേതാ മേനോൻ മാധ്യമ പ്രവർത്തകരെ കാണുമെന്നാണ് വിവരം.






