
ബംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് അഭിമാനിക്കുന്ന ബംഗളൂരു നഗരത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ടെക്കികൾക്ക് വീടണയാൻ ലോറികൾ വേണ്ടിവന്നു! ചൊവ്വാഴ്ച മെട്രോ റെയിൽ തകരാറിലായതിനെ തുടർന്ന് ടെക്കികൾ അടക്കമുള്ള ഉദ്യോഗസ്ഥരും സാധാരണക്കാരും ലോറികളെ പോലും ആശ്രയിച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കി. ഒപ്പം സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിനും ഇത് കാരണമായി.
ചൊവ്വാഴ്ച വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് ബംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിൽ ഉണ്ടായ സാങ്കേതിക തകരാറാണ് നഗരത്തെയാകെ സ്തംഭിപ്പിച്ചത്. മെട്രോ സർവീസ് മുടങ്ങിയതോടെ ഐടി ജീവനക്കാരടക്കമുള്ള യാത്രക്കാർ വീട്ടിലെത്താൻ ഗുഡ്സ് വണ്ടികളിലും ലോറികളിലും തൂങ്ങിക്കയറി യാത്ര ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വൈകുന്നേരം 6:30 ഓടെ ഐടി ഹബ്ബായ വൈറ്റ്ഫീൽഡിനെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് സ്റ്റേഷനിലാണ് മെട്രോ ട്രെയിനിന് തകരാർ സംഭവിച്ചത്. ഇതോടെ ഈ റൂട്ടിലെ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുകയും സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയും ചെയ്തു.
മെട്രോ നിലച്ചതോടെ യാത്രക്കാർ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഈ സമയത്ത് ക്യാബുകളും ഓട്ടോകളും കിട്ടാതാവുകയും, ഉള്ളവ അമിത ചാർജ് ഈടാക്കുകയും ചെയ്തതോടെയാണ് പലരും ജീവൻ പണയം വെച്ചും ചരക്ക് വണ്ടികളിൽ കയറി യാത്ര ചെയ്യാൻ നിർബന്ധിതരായത്.
"ഒന്നാം ലോക രാജ്യങ്ങളിലെ ഐടി പ്രതിഭകളും മൂന്നാം ലോക രാജ്യങ്ങളിലെ ഭരണാധികാരികളും; ഇതാണ് ബംഗളൂരുവിന്റെ കഥ," എന്ന് ബിജെപി എംപിയായ തേജസ്വി സൂര്യ എക്സിൽ കുറിച്ചു. മെട്രോ തകരാറിലായതോടെ നഗരം വലിയ അരാജകത്വത്തിലേക്ക് നീങ്ങിയെന്നും, നികുതി കൃത്യമായി അടയ്ക്കുന്ന ജനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയാണിതെന്നും അദ്ദേഹം വിമർശിച്ചു.
രാത്രി മുഴുവൻ നീണ്ടുനിന്ന അറ്റകുറ്റപ്പണികൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിച്ചതെന്ന് മെട്രോ അധികൃതർ അറിയിച്ചു. എന്നാൽ, മെട്രോ തകരാറിലായപ്പോൾ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.






