
ലണ്ടൻ: താൻ മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ടുവെന്നും ആ മൂന്ന് അനുഭവങ്ങളും ഒരേപോലെയായിരുന്നുവെന്നും വെളിപ്പെടുത്തി നാസയിലെ മുൻ ശാസ്ത്രജ്ഞയും സമുദ്രശാസ്ത്രജ്ഞയുമായ ഇൻഗ്രിഡ് ഹോങ്കാല. 55-കാരിയായ ഇൻഗ്രിഡ് തന്റെ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലുണ്ടായ 'മരണാനന്തര അനുഭവങ്ങൾ' (നിയർ-ഡെത്ത് എക്സ്പീരിയൻസ്) പങ്കുവെച്ചത് ഇപ്പോൾ ശാസ്ത്രലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു. ശരീരം നിശ്ചലമാകുമ്പോഴും ഭയമില്ലാത്ത, അത്യധികം സമാധാനവും വെളിച്ചവും നിറഞ്ഞ മറ്റൊരു തലത്തിലേക്ക് മനുഷ്യബോധം മാറുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
കൊളംബിയയിലെ ബൊഗോട്ടയിൽ ജനിച്ച ഇൻഗ്രിഡിന് രണ്ടു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ അനുഭവം ഉണ്ടായത്. വീട്ടിലെ ഐസ് വെള്ളം നിറഞ്ഞ ടാങ്കിൽ അബദ്ധത്തിൽ വീണ കുട്ടി ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. എന്നാൽ പെട്ടെന്ന് തന്നെ ആ ഭയമെല്ലാം മാറി അതിരില്ലാത്ത ശാന്തതയും സമാധാനവും അനുഭവപ്പെട്ടുവെന്ന് ഇൻഗ്രിഡ് ഓർക്കുന്നു. ആ സമയത്ത് താൻ ഒരു ശരീരമല്ലെന്നും കേവലം ശുദ്ധമായ പ്രകാശവും ബോധവുമാണെന്ന തോന്നലുണ്ടായി. ബോധരഹിതയായി വെള്ളത്തിൽ കിടക്കുമ്പോൾ മൈലുകൾക്കപ്പുറമുള്ള തന്റെ അമ്മയെ കാണാനും സംസാരിക്കാനും സാധിച്ചുവെന്നും ഇവർ അവകാശപ്പെടുന്നു. ആ സമയത്ത് വീട്ടിലെത്തിയ അമ്മയാണ് അന്ന് കുട്ടിയെ രക്ഷിച്ചത്.
പിന്നീട് 25 വയസ്സിലുണ്ടായ ഒരു ബൈക്ക് അപകടത്തിലും, 52 വയസ്സിൽ ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദ്ദം ക്രമാതീതമായി താഴ്ന്നപ്പോഴും ഇൻഗ്രിഡ് ക്ലിനിക്കൽ മരണത്തിന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയി. സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും ഭയം പൂർണ്ണമായി മാറുന്നതും, ശരീരത്തിൽ നിന്ന് വേറിട്ട് പ്രപഞ്ചത്തോട് ഒന്നാകുന്നതുമായ അനുഭവം മൂന്ന് തവണയും കൃത്യമായി ആവർത്തിച്ചു. ഈ അനുഭവങ്ങൾ മരണത്തോടുള്ള തന്റെ ഭയം എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് ഇവർ പറയുന്നു.
മരണാനന്തര അനുഭവങ്ങൾ വെറും തലച്ചോറിന്റെ രാസപ്രവർത്തനങ്ങൾ മാത്രമാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വാദിക്കുമ്പോൾ, ശരീരം അവസാനിച്ചാലും മനുഷ്യന്റെ ബോധമനസ്സ് ഇല്ലാതാകുന്നില്ല എന്നതിന് തെളിവാണ് ഇതെന്നാണ് ഇൻഗ്രിഡിന്റെ പക്ഷം. മറൈൻ സയൻസിൽ പിഎച്ച്ഡി നേടിയ ഇൻഗ്രിഡ് നാസയിലും യുഎസ് നേവിയിലും പരിസ്ഥിതി ഗവേഷണ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രവും ആത്മീയതയും പരസ്പരവിരുദ്ധമല്ലെന്നും ഒരേ ചോദ്യത്തിന് രണ്ട് ദിശകളിൽ നിന്നുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള ശ്രമമാണെന്നും ഇവർ വിശ്വസിക്കുന്നു. തന്റെ ഈ വിചിത്രമായ അനുഭവങ്ങളെ കോർത്തിണക്കി 'ഡൈയിങ് ടു സീ ദ ലൈറ്റ്' എന്ന പുസ്തകവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.






